വരൻ കൊവിഡ് ചികിത്സയിലായിരുന്നിട്ടും ആ വിവാഹം മുടങ്ങിയില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ കൊവിഡ് വാർഡ് ആ വേറിട്ട വിവാഹത്തിന് വേദിയായി. പള്ളാത്തുരുത്തി സ്വദേശി ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയും തമ്മിലുള്ള വിവാഹമാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടന്നത്. കൊവിഡ് വാർഡിൽ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലായിരുന്നു വിവാഹം. പി പി ഇ കിറ്റ് ധരിച്ചാണ് അഭിരാമി ചടങ്ങിനെത്തിയത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കും വരൻ കൊവിഡ് വാർഡിലേക്കും തിരികെ പോയി.
നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹ തീയതിക്ക് ഏതാനും ദിവസം മുൻമ്ബാണ് ശരത്തിനും മാതാവിനും കൊവിഡ് ബാധിച്ചത്. എന്നാൽ മുഹൂർത്തം തെറ്റാതെ ചടങ്ങ് നടത്താൻ വധൂവരന്മാരുടെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. പള്ളാത്തുരുത്തി കൈനകരി എൻ ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്ത്. തെക്കനാര്യാട് പ്ലാംപറമ്പിൽ സുജിയുടെയും കുസുമത്തിന്റെയും മകളാണ് അഭിരാമി.
ഖത്വറിലാണ് ശരത്തിന് ജോലി. ഒരു വർഷം മുമ്പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നതിനാൽ നടന്നില്ല. കഴിഞ്ഞമാസം 22ന് നാട്ടിലെത്തിയ ശരത്ത് 10 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.എന്നാൽ,
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ശരത്തിനും മാതാവിനും ശ്വാസതടസ്സം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. അധികൃതരുടെ അനുമതി വാങ്ങിയാണ് കൊവിഡ് വാർഡിൽ വച്ച് വിവാഹച്ചടങ്ങ് നടത്തിയത്