18 വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജി മാര്‍ത്താണ്ഡന്‍ സ്വതന്ത്ര്യ സംവിധായകനായി മാറുന്നത്. മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മാര്‍ത്താണ്ഡന്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകനായി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നില്ല അത്. അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂക്ക എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.
‘ഞാന്‍ ഒരു ഡയറക്ടര്‍ ആയികാണാന്‍ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛന്‍പെട്ടെന്ന് മരിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ സെറ്റിലേക്ക് വന്നതായിരുന്നു ഞാന്‍. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോണ്‍ കാള്‍വന്നു. അത് മമ്മൂട്ടി സാര്‍ ആയിരുന്നു. ‘ടാ മമ്മൂട്ടിയാടാ. ഞാന്‍ സ്ഥലത്തില്ല. വരാന്‍ പറ്റിയില്ല’. ‘അത് കുഴപ്പമില്ല സാര്‍’. ഞാന്‍ പറഞ്ഞു. ‘നീ ഫോണ്‍ ഒന്നു അമ്മക്ക് കൊടുക്കുമോ’ എന്ന് സാര്‍ ചോദിച്ചു. മമ്മൂട്ടി സാര്‍ അമ്മയോട് പറഞ്ഞത് ‘അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു’ എന്നാണ്.
പിന്നീട് താന്‍ ഇമ്മാനുവല്‍ സിനിമയുടെ സെറ്റില്‍ ചെന്ന് തന്റെ വിഷമം പറഞ്ഞു. അച്ഛന്‍ പോയതുകൊണ്ട് അസോസിയേറ്റ് പണി നിര്‍ത്തിവച്ചിരിക്കുകയാണ് സിനിമയെന്ന് തുടങ്ങുമെന്ന് അറിയില്ല. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെ ഒരു ഡയറക്ടര്‍ ആയി കാണാന്‍. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണെന്നും പറഞ്ഞു. തന്റെ വാക്കുകള്‍ മമ്മൂട്ടി സാറിന് വല്ലാതെ ഫീല്‍ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം കൊണ്ട് തന്റെ പടം നടന്നു എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി സാര്‍ പറഞ്ഞു അവന്റെ അച്ഛന്‍ ഇതൊക്കെ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്നാണ്. തനിക്ക് വേണ്ട് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.