Spread the love

തിരുവനന്തപുരം: കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘർഷ സ്ഥലത്ത് പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

നഗരത്തിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ‌പ്രതിഷേധക്കാർ കേരളീയം ഫ്ലക്സുകൾ തകർക്കുകയും പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കെഎസ്‌യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റി. അക്രമത്തെത്തുടർന്ന് കെഎസ്‌യു പ്രവർത്തകർ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്‌യു പ്രവർത്തകരുടെ തലയ്ക്ക് അടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സ്ഥലം സന്ദർശിച്ച എം. വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു.

Leave a Reply