Spread the love
‘കെഎസ്ആർടിസിയുടെ അടിസ്ഥാന പ്രശ്നം മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ’, കാട്ടാക്കട സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ച് എംഡി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസിയിൽ കൺസെഷൻ എടുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച് സംഭവത്തിൽ‌ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കാട്ടാക്കടയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ഥാപനത്തിന്‍റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് പെൺകുട്ടിക്കും പിതാവിനും നേരിടേണ്ടിവന്ന വൈഷ്മ്യത്തിൽ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനിസിലാക്കണമെന്നും അത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽ‌കുന്ന നിർദേശമെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വളരെ ഗൗരവമായി തന്നെ എടുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വളരെ ഗൗരവമായി തന്നെ എടുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഏത് സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്താനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply