മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയി നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെന്റലിന്റ് ആദി ദുബായിൽ പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർഥ്യം മനസിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഷോയുടെ ഒരു വർഷത്തെ നിർമ്മാണ കരാർ എക്സ്‌ക്ലൂസീവായി നൽകണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊച്ചി സ്വദേശി പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. തന്റെ ഷോയുടെ ഗ്ലോബൽ കോൺട്രാക്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാലാണ് കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.
പത്ത് ഷോകളിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപ്പര്യം അറിയിച്ചാണ് ആദ്യം പരാതിക്കാരൻ സമീപിച്ചത്. എന്നാൽ, അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞില്ല. പരിപാടിക്കായി ഒരു സ്‌പോൺസർഷിപ്പ് പോലും കണ്ടെത്താനുമായില്ല. എന്നാൽ, പത്ത് പരിപാടികൾ കഴിഞ്ഞതോടെ ഷോ വലിയ ഹിറ്റായി. പിന്നാലെയാണ് ഒരു വർഷത്തെ കരാർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലാഭമായാലും നഷ്ടമായാലും സഹിക്കാൻ നിർമ്മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്. നിലവിൽ ഇത് സംബന്ധിച്ച് യാതൊരു കേസും നിലവിലില്ലെന്നും ആദി പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആദി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുന്നത്.







