ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘അർജൻ്റീന ടീം മാനേജ്മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തു നിൽക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങൾ പൂർത്തികരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധയെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അർജൻറീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.കൊച്ചിയും തിരുവന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളതെന്നും അതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിൻ്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെംഗളുരു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒക്ടോബറിൽ തന്നെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന്‍ കൂട്ടിചേർത്തു. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു എന്ന് ഇന്നലെ മന്ത്രി ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.