Spread the love

തിരുവനന്തപുരം: വെെദ്യുതി നിരക്ക് വർദ്ധന ഉടൻ ഉണ്ടാകുമെന്ന് സൂചനയുമായി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഹെെക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ വൻ വ‌‌ർദ്ധന ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24ൽ 6.19 വർദ്ധനവും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 4.5 ശതമാനം, 2.36 ശതമാനം. 0.14 വർദ്ധനവാണ് കെ എസ് ഇ ബി ശുപാർശ ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

വൈദ്യുതി നിരക്കിൽ കെ എസ് ഇ ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉൾപ്പെടുത്തി ജനങ്ങളെ പിഴിയുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി വന്നത്.

2013 നവംബർ ഒന്നിന് കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോൾ നിലവിലുണ്ടായിരുന്നവർക്ക് പെൻഷനുൾപ്പെടെ നൽകാൻ മാസ്റ്റർട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിലേക്ക് നൽകുന്ന തുക ഉത്പാദനച്ചെലവിൽ ഉൾപ്പെടുത്തി നിരക്ക് നിർണയിക്കാമെന്ന 2022ലെ താരിഫ് റെഗുലേഷനിലെ 34 (4)വ്യവസ്ഥയാണ് റദ്ദാക്കിയത്. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് വിധി.

അന്ന് റെഗുലേറ്ററി കമ്മിഷൻ ചെയർമാനായിരുന്ന പ്രേമൻ ദിനരാജാണ് പെൻഷൻ ബാദ്ധ്യത ഉപഭോക്താക്കളുടെമേൽ അടിച്ചേൽപ്പിച്ചത്. കേരള പവർ ഫിനാൻസ് കോർപറേഷൻ ചെയർമാനാണ് ഇപ്പോൾ പ്രേമൻ ദിനരാജ്. പെൻഷൻ ബാദ്ധ്യതയായ 17 പൈസയുൾപ്പെടെ യൂണിറ്റിന് 40 പൈസയാണ് കൂട്ടിയത്. പെൻഷൻ ബാദ്ധ്യത 2037 വരെ നിരക്ക് വർദ്ധനയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ഇതാണ് ഒഴിവായത്.

മാസ്റ്റർട്രസ്റ്റിലേക്ക് നൽകുന്ന തുകയും അതിന്റെ പലിശയും ഉത്പാദനച്ചെലവിൽ ഉൾപ്പെടുത്തി നിരക്ക് നിശ്ചയിച്ചത് ഉപഭോക്താക്കളെ കേൾക്കാതെയാണ്. ഇത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2003ലെ വൈദ്യുതിനിയമം, വൈദ്യുതിചട്ടം എന്നിവ പാലിക്കാതെയാണ് വ്യവസ്ഥ അന്തിമ റെഗുലേഷനിൽ ഉൾപ്പെടുത്തിയത്. കരടിൽ ഇല്ലാത്ത വ്യവസ്ഥ ഉൾപ്പെടുത്തുമ്പോൾ റെഗുലേറ്ററി കമ്മിഷൻ നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. വോൾട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നില്ല.

Leave a Reply