മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രായ ഭേദമന്യേ വലിയ ഫാൻ ബേസും ഉള്ള ആളാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. വലിയവരും ചെറിയവരും പ്രായമായവരുമെല്ലാം താഴത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നും ലാലേട്ടൻ എന്നാണ് വിളിച്ചിട്ടുള്ളത്. ആ വിളിയിൽ ഉണ്ട് മലയാളികൾക്ക് താരത്തോടുള്ള അതിരറ്റ ആരാധനയും അഭിനേതാവ് എന്ന നിലയിലുള്ള വിസ്മയവും.
മുതിർന്ന താരങ്ങൾക്ക് പലർക്കും വെള്ളിത്തിരയിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ സ്വഭാവമാണെന്ന് പലരെയും പറഞ്ഞു കേൾക്കുമ്പോഴും മലയാളികൾക്ക് ലാലേട്ടന്റെ കാര്യത്തിൽ ആ സംശയമില്ല. താരം പൊതുവേ സൗമ്യനും ജാഡ ഇല്ലാത്ത ലളിത ജീവിതക്കാരനുമാണെന്ന് അദ്ദേഹത്തെ നെഞ്ചേറ്റിയവർക്ക് ഉറപ്പാണ്. ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
മോഹൻലാൽ ആളൊരു ശുദ്ധനാണ്. ആരെയും വഴക്കു പറയുകയുമില്ല ആരോടും ദേഷ്യവും ഇല്ല. മറ്റൊരാളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനുള്ള അവകാശം നമുക്കില്ലെന്ന പക്ഷക്കാരനാണ് മോഹൻലാൽ എന്ന വ്യക്തി എന്ന് മണിയൻപിള്ള രാജു പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തെ ഒരിക്കൽ താൻ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടെന്നും ഒരേ ഒരുവട്ടമാണ് അങ്ങനെ കണ്ടതെന്നും മണിയൻപിള്ള ഓർക്കുന്നു.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ
മോഹൻലാലാണെങ്കിൽ ആരെയും വഴക്കുപറഞ്ഞിട്ടുമില്ല, ആരോടും ദേഷ്യവുമില്ല. നിങ്ങൾക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. നമുക്കാരെയും വാക്കുകൊണ്ട് പീഡിപ്പിക്കാൻ അവകാശമില്ലെന്നാണ് അപ്പോൾ മോഹൻലാൽ പറയുക.
എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും. മോഹൻലാലിനെ ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്. അമേരിക്കയിൽ അക്കരെ അക്കരെ അക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. അവിടെയൊരു ഫുഡ് ഷോപ്പുണ്ട്. ഞാൻ കഴിച്ചു, താൻ ഉച്ചയ്ക്ക് കഴിച്ചോളാമെന്ന് ലാൽ പറഞ്ഞു. ഹോട്ട് ഡോഗുപോലത്തെ സാധനമാണ്. രണ്ടെണ്ണം ഞാൻ പൊതിഞ്ഞെടുത്തു.
ഉച്ചയായപ്പോൾ ഫുഡ് വന്നില്ലല്ലോയെന്ന് പാർവതിയുടെ അമ്മ പറഞ്ഞു. വിശന്നിട്ട് വയ്യ. പാർവതിയും മോഹൻലാലുമുള്ള പാട്ടിന്റെ ഷൂട്ട് ഉണ്ട്. വിശപ്പ് സഹിക്കാൻ വയ്യെന്ന് പാർവതിയും പറഞ്ഞു. കണ്ണ് നിറഞ്ഞിരിക്കുന്നു. ഒട്ടുംവയ്യേ എന്ന് ചോദിച്ച്, എന്റെ കൈയിലൊരു സാധനമുണ്ടെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ ആ പാർസൽ അവർക്ക് കൊടുത്തു. പാർവതിയും അമ്മയും അത് കഴിച്ചു.
പത്ത് മിനിട്ട് കഴിഞ്ഞ് മോഹൻലാൽ വന്നു, നമുക്ക് ആ ഫുഡ് കഴിക്കാം, എടുക്കെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. പുള്ളി അങ്ങ് നടന്നുപോയി. അന്ന് പ്രൊഡക്ഷനിൽ ഫുഡ് കൊണ്ടുവന്നിട്ടും പുള്ളി കഴിച്ചില്ല. അത് കഴിച്ചാൽ തനിക്ക് ദേഷ്യം വരുമെന്നും തന്റെ ദേഷ്യം സ്വയം കൺട്രോൾ ചെയ്യാമെന്നും ലാൽ പറഞ്ഞു.