Spread the love

ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നതായി ദേവസ്വം ബോർഡ് പറയുന്നു.

ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്‌ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക.രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോദ്ധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യാശിക്കുന്നു.

Leave a Reply