അമ്മ മകനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന സംഭവം; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം കയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പോക്സോ കേസിൽ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് കഴിഞ്ഞ ഡിസംബറിലാണ്. അമ്മ പീഡിപ്പിച്ചുവെന്ന തരത്തിൽ പതിമൂന്നുകാരൻ നൽകിയ മൊഴി അവിശ്വസനീയമെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. തിരൂരങ്ങാടി ടുഡേ.
കേസിൽ പ്രതിചേർക്കാൻ അമ്മയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തി വിരോധം തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം.
എന്നാൽ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിന്റെ വാദം.
സംഭവം വിവാദമായതിനെ തുടർന്നാണ് ഐപിഎസ് ഓഫീസർ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് കേസിൽ അന്വേഷണം നടത്തിയത്.