വളർത്തുനായയുടെ വിയോഗത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് നടി മൃദുല മുരളി. സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറയുമ്പോൾ നടത്തുന്ന എല്ലാ ചടങ്ങുകളോടെയുമാണ് വളർത്തുനായയെ മൃദുലയുടെ കുടുംബം യാത്രയാക്കിയത്. താനൊരു നിരീശ്വരവാദിയായിട്ടു പോലും മാതാപിതാക്കളുടെ കടുത്ത വേദന അറിയാവുന്നതു കൊണ്ടാണ് ഇതു ചെയ്തതെന്നും മൃദുല കുറിപ്പിൽ പറയുന്നു.
‘‘സ്വന്തം കുഞ്ഞ് വിടവാങ്ങുമ്പോൾ ചെയ്യുന്ന മരണാനന്തര ചടങ്ങുകളില്ലാതെ ഷീഷൂവിനെ യാത്രയാക്കുക എന്റെ മാതാപിതാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ അവളെ ദഹിപ്പിച്ചു, അവളുടെ ചിതാഭസ്മം ശേഖരിക്കുകയും, അവൾക്ക് സമാധാനം നൽകുമെന്ന് അവർ വിശ്വസിച്ച എല്ലാ ചടങ്ങുകളും ചെയ്യുകയും ചെയ്തു.
എന്റെ നിരീശ്വരവാദമോ അവിശ്വാസമോ ഒന്നും ആ സമയത്ത് പ്രശ്നമായിരുന്നില്ല. ഞാൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു അവരുടെ വേദന. ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു നഷ്ടത്തിൽ അവർക്ക് ചെറിയൊരു ആശ്വാസം നൽകുക എന്നതായിരുന്നു പ്രധാനം. ഒരു നഷ്ടത്തിന് നിങ്ങൾ നേരത്തെ തയ്യാറെടുത്തേക്കാം.
മനസ്സിൽ നിങ്ങൾക്കത് റിഹേഴ്സൽ ചെയ്യാം. പക്ഷേ, അത് സംഭവിക്കുമ്പോൾ, ഒന്നും നിങ്ങളെ അതിന് ഒരുക്കുന്നില്ലെന്ന് തിരിച്ചറിയും. അതിന്റെ അടുത്ത് പോലും. എന്റെ അച്ഛൻ തകർന്നു പോകുന്നത് ഞാൻ കണ്ടു, അത് അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അമ്മ അവളെ എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ആഗ്രഹിച്ച് കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. ആ കാഴ്ച എന്നും മനസ്സിൽ മായാതെ നിൽക്കും.
ഇത്രയും വ്യക്തിപരമായ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നതിനു മുൻപ് ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷേ, ഇതൊരു നായ മാത്രമാണെന്ന് പറയുന്നവരെ ഞാൻ ഓർമിച്ചു. ഇല്ല. ഇവരങ്ങനെയല്ല. ഒരു വളർത്തുമൃഗം വെറുതെ കൂടെ നിർത്തുന്ന ഒന്നാണെന്ന് ചിന്തിക്കുന്ന ഏതൊരാളും ഇത് മനസ്സിലാക്കുക: അവരൊരിക്കലും അങ്ങനെയല്ല. അവർ യഥാർത്ഥ അർഥത്തിൽ കുടുംബാംഗം തന്നെയാണ്.
നമുക്ക് ഒരിക്കലും തിരികെ നൽകാൻ കഴിയാത്ത രീതിയിൽ അവർ നമ്മളെ സ്നേഹിക്കുന്നു. അവർ അർഹിക്കുന്നു എന്ന് നമ്മൾ കരുതുന്ന എല്ലാത്തിനും അതിലേറെയും അവർക്ക് അർഹതയുണ്ട്. അവളുടെ സ്നേഹം ലഭിക്കാൻ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. ആ സ്നേഹം ഞങ്ങളോടൊപ്പം എന്നും മായാതെ നിൽക്കും.’’–മൃദുല മുരളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.







