Spread the love
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റത്തിന് സമയം അനുവദിച്ച് എം.വി.ഡി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലിക ഇളവ്. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാൽ, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകൾ സമർപ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണു നടപടി.

ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണു പുതിയ നിർദേശങ്ങൾ. വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എൻജിൻ ഘടിപ്പിച്ച എയർ കണ്ടിഷൻ സംവിധാനമുള്ള ബസുകൾ, എമർജൻസി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണു നടപടിക്കു വിധേയമാക്കുക. നേരത്തേ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനനുസരിച്ചു പിഴ നിശ്ചയിക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇനി നിയമലംഘനത്തിന്റെ പട്ടിക തയ്യാറാക്കി ഉദ്യോഗസ്ഥർ അതത് ഓഫീസുകളിൽ ഹാജരാക്കണം. നിയമലംഘനങ്ങൾ മേലുദ്യോഗസ്ഥർ കൂടി അറിയാനാണിത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരിക്കുന്നതു തടയാൻ കൂടിയാണിത്.

വേറെവിടെയെങ്കിലും വാഹനം പരിശോധിച്ചാൽ ആദ്യം പരിശോധിച്ചു നടപടിയെടുക്കാത്തവർ കുടുങ്ങും. നിയമലംഘകർ ഇനിമുതൽ വൻതുക പിഴയായി നൽകേണ്ടിവരുന്ന രീതിയിലാണു മാറ്റങ്ങൾ. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കും.

Leave a Reply