Spread the love

എൻ. സി.ഇ. ആർ. ടി. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങൾ ഇന്ന് (ഓഗസ്റ്റ് 23) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ.ആന്റണി രാജു, അഡ്വ.ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികൾ ആകും.

ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറക്കുകയുണ്ടായി. ഇതിനോട് അപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയും ചെയ്തു.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുന്നവയാണ്. അതിനാൽ എൻ.സി.ഇ.ആർ.ടി. ദേശീയതലത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാൽ 11, 12 ക്ലാസ്സുകളിൽ കേരളം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകൾ നടന്നു.

ഇത്തരം കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. ആയതിനാലാണ് കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാല് വിഷയങ്ങളിൽ ആയി ആറ് അഡീഷണൽ പാഠപുസ്തകങ്ങൾ ആണ് പുറത്തിറക്കുന്നത്.

ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെയുള്ളവയും ഇക്കണോമിക്‌സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരാമർശിക്കുന്നത് തുടങ്ങിയ ഭാഗങ്ങൾ ആണ് എൻ. സി. ഇ. ആർ. ടി. ഒഴിവാക്കിയിരിക്കുന്നത്.

Leave a Reply