Spread the love

നേമം ∙ ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ, ഷമീറയുടെ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ നരഹത്യാക്കുറ്റം ചുമത്തും. ജനപ്രതിനിധികളും അധികൃതരും ഷമീറയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രസവം വീട്ടിൽ മതിയെന്ന നിലപാടിൽ നയാസ് ഉറച്ചുനിന്നതാണു ദാരുണമായ മരണത്തിനു കാരണമായതെന്നു മനസ്സിലായ സാഹചര്യത്തിലാണു നടപടി.

ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ അന്വേഷണത്തിനു ശേഷമാകും തീരുമാനമെടുക്കുക. സംഭവത്തിൽ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്കു നൽകിയത് അംഗീകാരമില്ലാത്ത ചികിത്സയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഷമീറയുടേതു നരഹത്യയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു അടുത്തു തിരുമംഗലം ലെയ്നിലാണ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവർ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ഇന്നലെ പ്രസവവേദന തുടങ്ങിയിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.

തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവർ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീൽ ചെയ്തു.

Leave a Reply