
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനിമുതൽ കൗണ്ടറകുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി. ആയിരത്തിന് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി പറയുന്നു. അടുത്ത ബില്ലിങ് മുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. നിലവിൽ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതിൽ പരിഷ്കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയർ ഡിസ്ട്രിബ്യൂഷൻ എല്ലാ പുതിയ നിർദേശം നൽകിയിരിക്കുന്നത്.
കെ.എസ്.ഇ.ബിയിലെ ഓൺലൈൻ ബില്ല് പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേർ മാത്രമാണ് ഉപയോഗിക്കുന്നത്. ഊർജ സെക്രട്ടറിയുടെ വിലയിരുത്തൽ അനുസരിച്ച് 50 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ഓൺലൈൻ വഴി ബില്ല് അടയ്ക്കുന്നത്. ഡിജിറ്റൽ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ ഡിജിറ്റൽ ബോധവത്കരണം കൃത്യമായി ലഭിച്ചിട്ടില്ലാത്തവർക്ക് ഇത് നടപ്പിലാക്കുമ്പോൾ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകും. ചീഫ് സെക്രട്ടറി തലത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രായോഗികമായി സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രായമായവർക്കും ഇതിൽ ബുദ്ധിമുട്ടുണ്ടാകുന്ന നീക്കമാണ്. രണ്ടായിരം രൂപയിൽ നിന്ന് ആയിരം ആയി പരിധി കുറയ്ക്കുമ്പോൾ കൂടുതൽ ആളുകൾ ഈ പരിധിയിൽ ഉൾപ്പെടുകയും ചെയ്യും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കിൽ ഒരു ഉപഭോക്താവ് നേരിട്ട് കൗണ്ടറിൽ ബില്ലടയ്ക്കാൻ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പരമാവധി ഓൺലൈനായി സേവനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണെമെന്നും നിർദേശമുണ്ട്.