Spread the love

കോഴിക്കോട്: നിപ്പ രോഗത്തിൽ നിന്നു ജില്ല വിമുക്തമായതിന്റെ പ്രഖ്യാപനം നാളെ മെഡിക്കൽ കോളജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിപ്പ ഇൻക്യുബേഷൻ കാലയളവ് പൂർത്തിയാകുന്ന സാഹചര്യത്തിലാണു വിമുക്തി പ്രഖ്യാപനം. മൂന്നാം തവണയും ജില്ലയെ ആശങ്കയിലാഴ്ത്തിയ നിപ്പാക്കാലം ഔദ്യോഗികമായി അവസാനിക്കും. സെപ്റ്റംബർ 12നാണു ജില്ലയിൽ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു പേർ നിപ്പ ബാധിച്ചു മരിച്ചു. രോഗം ആദ്യമായി ബാധിച്ചയാളെ പരിശോധനകളിലൂടെ തിരിച്ചറിയാൻ സാധിച്ചതാണ് ഇത്തവണത്തെ സവിശേഷത. മരുതോങ്കര പഞ്ചായത്തിലെ 12 വവ്വാൽ‍ സാംപിളുകളിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താൻ പുണെയിലെ പരിശോധനകളിൽ സാധിച്ചതും നേട്ടമായി. ഈ രണ്ടു കണ്ടെത്തലുകളും നിപ്പ രോഗചികിത്സയിൽ നാഴികക്കല്ലായേക്കും.

നിപ്പ ബാധിച്ച ആദ്യരോഗിയെ തിരിച്ചറിയുന്നതും വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്തുന്നതും ലോകത്തു തന്നെ ഇതാദ്യമാണ്.നാളെ ഉച്ചയ്ക്ക് 2.30ന് അറോറ ഓഡിറ്റോറിയത്തിലാണു വിമുക്തി പ്രഖ്യാപനം. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ചിന്റെ ഉദ്ഘാടനവും നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാവും. നിപ്പയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്താനാണ് ആരോഗ്യം, കാർഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച് തുടങ്ങുന്നത്.

Leave a Reply