Spread the love

തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും റാപ്പര്‍ വേടന്‍. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടന്‍.

‘ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉണ്ടാകൂ. അവര്‍ക്ക് മടുക്കുമ്പോള്‍ അവര് പൊക്കോളും. നമ്മളെന്തായാലും ജോലി നിര്‍ത്താനൊന്നും പോണില്ല. ഇത് പ്രശ്‌നമായി എടുത്തുകഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റണ്ടെ. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കും. നമുക്ക് പ്രശ്‌നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ട്. എതിര്‍ക്കുന്നവരുമുണ്ട്’, എന്നും വേടന്‍ പറഞ്ഞു.

കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ട്. തൊണ്ട പ്രശ്‌നമായതിനാല്‍ രണ്ട് മാസത്തെ ബ്രേക്കിലാണ്. ജനങ്ങള്‍ക്ക് നമ്മളോട് ഇഷ്ടമുണ്ട്. വലിയ ഊര്‍ജ്ജവും ഉത്തരവാദിത്തവുമാണത്. ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും വേടന്‍ പറഞ്ഞു.

തുഷാര്‍വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിന്റെ കാരണം അറിയില്ലെന്നും വേടന്‍ പറഞ്ഞു. വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. വേടനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേടാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Leave a Reply