
തൊടുപുഴ∙ പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.
സിപിഎമ്മിന്റെ പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വർഗീസ് നടത്തി. ഇന്നലെ അടിമാലിയിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രസംഗം.
‘‘നിയമപരമായ വ്യവസ്ഥതകൾ ഉപയോഗിച്ച് പാർട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങൾക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാൻ വച്ച പൈസ നൽകി സഖാക്കൾ നിർമിച്ച ഓഫിസുകളാണിത്’’ – സി.വി.വർഗീസ് പറഞ്ഞു.