Spread the love
വരുമാനം കൂടുതലാണെങ്കിൽ സാമൂഹ്യ സുരക്ഷാ പെൻഷനില്ല

തിരുവനന്തപുരം: വരുമാനം കൂടുതലുള്ളവരെ സാമൂഹ്യ സുരക്ഷാപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ 52 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിൽ എട്ടുലക്ഷത്തോളം പേർ കൂടുതൽ വരുമാനമുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് ഉറപ്പാക്കിയശേഷം അവരെ ഒഴിവാക്കും.

2020 ജനുവരി ഒന്നിന് മുമ്പ് പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവർ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകണം. ഇത് നൽകിയില്ലെങ്കിലും വരുമാനം പ്രതിവർഷം ഒരുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. ഇവർക്ക് അടുത്ത മാർച്ച് മുതൽ പെൻഷൻ കിട്ടില്ല. പിന്നീട് വരുമാന സർട്ടിഫിക്കറ്റ് നൽകിയാൽ അർഹരാണെങ്കിൽ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തും. എന്നാൽ, അതുവരെയുള്ള കുടിശികയ്ക്ക് അർഹതയുണ്ടാകില്ല.

സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ പ്രത്യേക കമ്പനിയുണ്ടാക്കിയിട്ടുണ്ട്. ഈ കമ്പനി പുറത്തുനിന്ന് വായ്പയെടുത്താണ് പെൻഷൻ ബാദ്ധ്യത നിറവേറ്റുന്നത്. സർക്കാരിന് പണം കിട്ടുമ്പോൾ ഈ തുക പെൻഷൻ കമ്പനിക്ക് നൽകും. അവർ അത് വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും.

എന്നാൽ, പെൻഷൻ കമ്പനിയെടുക്കുന്ന വായ്പ സർക്കാരിന്റെ പൊതുവായ്പാ കണക്കിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇതേത്തുടർന്ന് ഓണക്കാലത്തേക്കുവേണ്ടി കമ്പനി വായ്പയെടുത്തില്ല. പകരം സർക്കാർ 2100കോടി നൽകി. പെൻഷൻ ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വരുമാനം കൂടുതലുള്ളവരെ ഒഴിവാക്കാനുള്ള നീക്കം.

Leave a Reply