
ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നുള്ള പ്രഖ്യാപനം നടപ്പാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളാണ് അസാധു ആയത്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് എടുത്ത് കളഞ്ഞ് കൊണ്ടുള്ള ഓര്‍ഡിനന്‍സും റദ്ദാക്കപ്പെട്ടതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരിച്ച് കിട്ടി. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിയും. ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാതിരുന്നതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.ഓർഡിനൻസിൽ ഒപ്പിട്ടശേഷം വീണ്ടും സഭാ സമ്മേളനം ചേർന്നപ്പോൾ പകരം ബിൽ അവതരിപ്പിക്കാത്തതിലാണ് ഗവർണ്ണർക്ക് കടുത്ത അതൃപ്തി. വീണ്ടും ഓർഡിനൻസ് പുതുക്കി ഇറക്കാൻ ആവശ്യപ്പെട്ട് സർക്കാർ നടപടികൊപ്പം വി സി നിയമനത്തിൽ തന്‍റെ അധികാരം കവരാനുള്ള സർക്കാരിന്‍റെ ഓർഡിനൻസ് കൂടി മനസ്സിലാക്കിയാണ് ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാതിരിക്കുന്നത്. ഗവർണർ ഉറച്ചുനിൽക്കുന്നതോടെ പഴയ ലോകായുക്ത നിയമമടക്കം പ്രാബല്യത്തിലാകും. ഇതോടെ ലോകായുക്തയുടെ പരിഗണിനയിലുള്ള ഫണ്ട് വകമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരായ കേസ് വീണ്ടും നിർണ്ണായകമാകും.