തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്. ഈയടുത്ത് കൃഷ്ണകുമാർ വീട്ടിലെ പെൺപട ഒന്നായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി രംഗത്ത് എത്തിയിരുന്നു.
സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നായിരുന്നു ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുന്നത് എന്ന് അന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ വൻ വരവേൽപ്പാണ് മലയാളികൾ നൽകിയതെങ്കിലും പിന്നാലെ വൻ വിമർശനമാണ് വരുന്നത് കണ്ടത്. കാരണം മറ്റൊന്നുമായിരുന്നില്ല. വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന സാരികളുടെ വിലയായിരുന്നു. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത് എന്നായിരുന്നു വിമർശനത്തിന് പിന്നിലെ കാര്യം. അന്ന് അഹാദിഷികയുടെ വെബ്സൈറ്റിലെ അവൈലബിൾ ആയിട്ടുള്ള സാരികളിൽ ഏറ്റവും കുറഞ്ഞ വില 6,499 രൂപയായിരുന്നു. സാധാരണക്കാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത് പക്ഷേ നിങ്ങൾ ഒരു ബിസിനസ് തുടങ്ങിയപ്പോൾ അത് പണക്കാര്‍ക്ക് വേണ്ടിമാത്രമാണ് ഒരുക്കിയതെന്നുമായിരുന്നു മലയാളികളുടെ കുറ്റപ്പെടുത്തൽ. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി പറയുകയാണ് അഹാനയുടെ സഹോദരിയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണ.
”നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മേടിക്കുക, ഹാൻഡ്പിക്ക്ഡ് ഐറ്റംസ് ആണ് എന്നു പറഞ്ഞാണ് അവർ മാർക്കറ്റ് ചെയ്യുന്നത്. ഇവർ ഉടുക്കുന്ന തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കുക എന്നാണ് അവർ ഉദ്ദേശിക്കുന്നത്. അല്ലാതെ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികൾ എന്ന് അവർ എവിടെയും പറയുന്നില്ല. എല്ലാവർക്കും അത് വാങ്ങാൻ പറ്റണമെന്നുമില്ല. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന തരത്തിലുള്ള സാരികളുളള നൂറു കണക്കിനു കടകൾ കേരളത്തിൽ തന്നെയുണ്ട്. വില കൂടിയ സാരികൾ വിൽക്കുന്നവയും ഉണ്ട്, വില കുറഞ്ഞത് വിൽക്കുന്നവയും ഉണ്ട്. ഏതൊരു ബ്രാൻഡും ബിസിനസ് ചെയ്യുമ്പോൾ നിങ്ങൾ ഇവിടെ നിന്നും മേടിച്ചേ പറ്റൂ എന്ന് പറയാറില്ല.
അവർ ഉടുക്കുന്ന ചില സാരികൾ കാണുമ്പോൾ ഇതൊക്കെ എവിടുന്ന് വാങ്ങിയതാണെന്ന് ആളുകൾ ചോദിക്കാറുണ്ട്. അവർ ഉടുക്കുന്നതിന് ആ പ്രൈസ് റേഞ്ച് ഉണ്ട്. ആ തരത്തിലുള്ള സാരികൾ പബ്ലിക്കിലേക്ക് എത്തിക്കാനാണ് ശ്രദ്ധിച്ചത്. അതുപോലിരിക്കുന്ന സാധനം ഡൂപ്ലിക്കേറ്റ് ഇറക്കി വേണമെങ്കിൽ 500 രൂപയ്ക്ക് വിൽക്കാം. പക്ഷേ അവർ ഉടുക്കുന്ന സാരികളുടെ ക്വാളിറ്റി ആകില്ലല്ലോ”, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്‍ണ പറഞ്ഞു.







