തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 29 ആയി.ബ്രിട്ടന്‍, അല്‍ബേനിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോട്ടുമാണ് എത്തിയത്.
തമിഴ്‌നാട്ടില്‍ ഒമിക്രോൺ സ്ഥിരീകരിച്ച 34 പേരില്‍ കേരളത്തില്‍ നിന്നെത്തിയ ആളാണ്. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമിക്രോൺ കണ്ടെത്തിയതായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു. അടുത്തിടെ 18,129 പേരാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇവരിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നടത്തിയ പരിശോധനയില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 33 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെ ഒരാള്‍ക്ക് ഒമിക്രോൺ കണ്ടെത്തിയിരുന്നു.മൊത്തം ഒമിക്രോൺ ബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍. ഒരാള്‍ കേരളത്തില്‍ നിന്നെത്തിയയാളാണ്. ചെന്നൈയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. 26 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മധുര (4), തിരുവണാമലൈ(2), സേലം(1), കേരളം (1) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ ഒമിക്രോൺ ബാധിതര്‍. എല്ലാവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 34 പേരില്‍ രണ്ടുപേര്‍ 18 വയസില്‍ താഴെയുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.