ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന കർഷമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിന്റെ ഒരുക്കിയിട്ടുണ്ട്. സിവിൽ ഏവിയേഷന്‍ മന്ത്രാലയം ഇതേപ്പറ്റി ഉത്തരവിറക്കി.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു പരിശോധന നടത്തേണ്ടത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. സാധാരണ ആർടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് ചാർജ്. പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് പരിശോധന നടത്തണമെങ്കിൽ 3500 രൂപ ചെലവാക്കേണ്ടിവരും. 30 മിനിറ്റു മുതൽ ഒന്നര മണിക്കൂർ സമയത്തിനകം ഫലം ലഭ്യമാകും




