
ഓണസദ്യ മാലിന്യത്തിൽ ഇട്ട സംഭവത്തിൽ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പറേഷന്‍ പിന്‍വലിച്ചേക്കും. കോഴിക്കോടുള്ള മേയര്‍ തിരിച്ചെത്തിയതിനു ശേഷം നടപടി പിൻവലിക്കുമെന്നാണ് സൂചന.തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ സ്വന്തം പണം നൽകി വാങ്ങിയ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ തള്ളുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപകമായ വിമർശനം ഉണ്ടായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്.തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.