Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒന്‍പത് മാസമായിരുന്നു പ്രസവാവധി.

“വനിതാ പൊലീസുകാര്‍ക്ക് ഒരു വർഷത്തെ പ്രസവാവധി നൽകും, ജോലിയിൽ തിരിച്ചെത്തിയ ശേഷം, അവരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി അവരെ അവരുടെ ഭർത്താവിൻ്റെയോ മാതാപിതാക്കളുടെയോ സ്ഥലത്ത് മൂന്ന് വർഷത്തേക്ക് നിയമിക്കും.” രാഷ്ട്രപതിയുടെ മെഡലുകളും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകളും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലുകളും മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രാജരത്നം സ്റ്റേഡിയത്തിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പൊലീസിൻ്റെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.”നിങ്ങളുടെ കടമയും ഉത്തരവാദിത്തവും വളരെ വലുതാണ്. ജനങ്ങളെ സംരക്ഷിക്കുക എന്നത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ കടമകൾ അർപ്പണബോധത്തോടെ നിർവഹിക്കുക, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് മാത്രമല്ല, കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടി പ്രവർത്തിക്കുക,” അദ്ദേഹം അഭ്യർത്ഥിച്ചു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇല്ലാത്ത സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റണമെന്നും സ്റ്റാലിൻ പറഞ്ഞു. എന്തെങ്കിലും ലംഘനം നടന്നാൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യൂ, അദ്ദേഹം നിര്‍ദേശിച്ചു. വ്യാവസായിക വികസനമുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സംസ്ഥാനം മുന്നിട്ടുനിൽക്കുന്നതിനാൽ, ക്രമസമാധാനപാലനം നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply