Spread the love

തിരുവനനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബര്‍ 11നു തൃശൂരില്‍ തുടക്കമാകും. തൃശൂര്‍ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓണ്‍ലൈന്‍ വില്‍പ്പന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നാലാം ഘട്ടം മാര്‍ച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ മില്‍മ, ഹോര്‍ട്ടി കോര്‍പ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ലൈകോ നല്‍കും. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വില്‍പ്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനം വരെ ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ അഞ്ചു ശതമാനം ഇളവു നല്‍കും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്ഹോള്‍ വീറ്റ് ആട്ട സൗജന്യമായി നല്‍കും. 2,000 രൂപയ്ക്കു മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോള്‍ഡ് തേയിലെ(ബോട്ടില്‍) സൗജന്യമായി നല്‍കും. 5,000 രൂപയ്ക്കു മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും സൗജന്യമായി നല്‍കും.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു സപ്ലൈകോ കേരള എന്ന മൊബൈല്‍ ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഡിസംബര്‍ 11 മുതല്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. ദൂരത്തിനും ഭാരത്തിനുമനുസരിച്ചാണു വിതരണ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നാല് കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

Leave a Reply