
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി യുഡിഎഫിന് ആധിപത്യം നിലനിർത്താൻ സാധിക്കുമെന്ന് എബിപി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവേ. 20 സീറ്റുകളിൽ ഒന്നുപോലും എൻഡിഎയ്ക്കു നേടാനാകില്ല. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സർവേ വിലയിരുത്തുന്നു.
സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സർവേ റിപ്പോര്‍ട്ടിൽ അറിയിച്ചത്. എൽഡിഎഫ് 31.4 ശതമാനവും എൻഡിഎ 19.8 ശതമാനവും വോട്ട് ഷെയർ സ്വന്തമാക്കും. മറ്റു പാർട്ടികൾ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സർവേയിൽ അറിയിച്ചു.
നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം അവർ സമ്പൂർണ ആധിപത്യം ഉറപ്പിക്കും. എന്നാൽ സഖ്യകക്ഷി ചർച്ചകൾ നടക്കുന്ന തമിഴ്നാട്ടിൽ ബിജെപിക്ക് നിരാശയാകുമെന്നും അവിടെ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവേ റിപ്പോർട്ടിൽ അറിയിച്ചു.






