
ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഉത്തരവിട്ടു. സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റുവെയർ സംവിധാനമാണ് സ്പാർക്. സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും. എന്നാൽ ചില ഓഫീസുകൾ ഇത് സ്പാർക്കുമായി ബന്ധിപ്പിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകിയത്.