Home Blog Page 14

ഒടിടിയും തൂക്കി ‘വാഴ’; പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചും കരയിച്ചും ചിത്രം മുന്നോട്ട്

0
Spread the love

തിയേറ്ററിൽ ചിരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമായിരുന്നു ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘വാഴ’. ആഗസ്റ്റ് 15 ന് തിയേറ്ററിലെത്തി മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സെപ്റ്റംബർ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഒടിടിയിൽ നിന്നും ലഭിക്കുന്നത്.

ഈ വർഷം കണ്ടതിൽ ഏറ്റവും റിലേറ്റബിൾ ആയ സിനിമയാണ് ‘വാഴ’യെന്നും അവസാനത്തെ 30 മിനിറ്റ് കണ്ണ് നനയിച്ചെന്നുമാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രതികരണങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് ‘വാഴ’. ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച വിജയം നേടിയ ‘വാഴ’യുടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു.

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യൺ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലെെന്‍. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ‘ഹാഷിറേ ടീം’ നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. പിന്നീട് കണ്ടന്റ് ക്രിയേറ്റർമാരായ ഹാഷിർ, അർജുൻ, വിനായകന്, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് വിപിൻ ദാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിൻ ദാസ് പറയുന്നു.

അർജുനെ കാണാതായിട്ട് ഇന്നേക്ക് എഴുപത് ദിവസം; തിരച്ചിലിൽ റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവെന്ന് കാർവാർ എസ്പി

0
Spread the love

ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്‍റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാൽ തന്നെ ഇനി തെരച്ചിൽ നടത്താനുള്ള സ്ഥലങ്ങളില്‍ അര്‍ജുന്‍റെ ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ല. ഇനി അര്‍ജുന്‍റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാല്‍ മതി. തെരച്ചിൽ തുടരും.

ഇന്നലെ അര്‍ജുന്‍റെ ലോറിയിലെ ലൈറ്റ് റിഫ്ലക്ടറിന്‍റെ ഭാഗം കിട്ടിയത് നിര്‍ണായക വഴിത്തിരിവാണ് നേവി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ തെരച്ചിൽ തുടരും. ലോഹ സാന്നിധ്യം ശക്തമായി കണ്ടെത്തിയ സ്ഥലങ്ങളിലായിരിക്കും പരിശോധന. കാലാവസ്ഥ പ്രതികൂലമായാൽ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും. അതല്ലാതെ ഏതു സൗഹചര്യത്തിലും ദൗത്യം നിര്‍ത്തില്ല. മഴ പെയ്താല്‍ തെരച്ചിൽ മന്ദഗതിയിലാകും.

മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായെന്ന പ്രചാരണം തെറ്റാണെന്നും ഇലക്ട്രിക് ടവറും ഗ്യാസ് ടാങ്കറും ഉള്‍പ്പെടെ പുഴയിൽ പതിച്ചപ്പോള്‍ നേരിയ സ്പാര്‍ക്ക് അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും കാര്‍വാര്‍ എസ്‍പി നാരായണ പറഞ്ഞു.

എത്രയോ അവസരങ്ങൾ വന്നിട്ടും അഭിനയിക്കാൻ തോന്നാതിരുന്ന മേതിൽ ദേവികയ്ക്ക് ഇപ്പോൾ എന്തുപറ്റി? വിശദീകരിച്ച് നടി

0
Spread the love

സിനിമയുടെ ഭാഗമല്ലാതായിരുന്നിട്ട് കൂടി മലയാളികൾ ഒരു സെലിബ്രിറ്റിയെ പോലെ കണ്ടു വന്നിരുന്ന ഒരാളാണ് നർത്തകി മേതിൽ ദേവിക. തനിക്ക് പല തവണ പലരും സിനിമയിൽ വേഷങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനയത്തിലേക്ക് കടന്നു വരാൻ ഒരിക്കൽ പോലും തോന്നിയിട്ടില്ല എന്ന് മുൻപ് മേതിൽ ദേവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷ്ണു മോഹൻ സംവിധാനത്തിൽ ബിജുമേനോന്റെ നായികയായി മേതിൽ ദേവിക എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കഥ ഇന്നുവരെ’യുടെ പ്രദർശനം തുടരുന്നതിനിടെ താരം തന്റെ അഭിനയ പ്രവേശനത്തെ കുറിച്ച് പറയുന്ന വീഡിയോ ആണ് ചർച്ചയാവുന്നത്.

വർഷങ്ങളായി പലതരം അവസരങ്ങൾ തേടി വന്നിട്ടും തന്റെ ആദ്യ സിനിമയായ ‘കഥ ഇന്നുവരെ’യിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം ഇതാണെന്ന് വ്യക്തമാക്കിയാണ് താരം വിശദീകരണം നൽകുന്നത്. ‘പലതവണ അവസരങ്ങൾ വേണ്ടെന്നുവെച്ചത് നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ്. അന്ന് അഭിനയത്തിൽ താല്പര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നി. അതുകൊണ്ട് യെസ് പറഞ്ഞു. അതിനുശേഷം മാത്രമാണ് സ്ക്രിപ്റ്റും പണവുമെല്ലാം മേതിൽ ദേവിക പറയുന്നു.

ചുട്ടുപൊള്ളുന്ന കഥയുടെ പേരാണ് തണുപ്പ്; ട്രെയിലർ പുറത്തിറക്കി ടീം

0
Spread the love

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘തണുപ്പ് ” എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,
സതീഷ് ഗോപി,സാം ജീവൻ,രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര,മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.‌‌

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയത് വിവേക് മുഴക്കുന്ന് ആണ്. സം​ഗീതം, ബിബിൻ അശോക്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. ബിജിഎം-ബിബിൻ അശോക്,
ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം – രതീഷ് കോട്ടുളി, ശബ്ദസംവിധാനം – രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം – ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ – സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ. പിആർഒ- എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്. അടുത്തമാസം ആദ്യം ചിത്രം തീയ്യേറ്ററുകളിലെത്തും. ‌‌

മധുവിന് ഇന്ന് 91ാം പിറന്നാൾ; ആശംസ നേരാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് പിറന്നാളുകാരൻ

0
Spread the love

അതുല്യ നടൻ മധുവിന് ഇന്ന് 91ാം പിറന്നാൾ ആണ്. മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത ഇതിഹാസതാരത്തിന് ആശംസകളുമായി സിനിമാലോകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുതിർന്ന താരത്തിന് പിറന്നാളാശംസകൾ നേരാനായി കുടുംബവുമായി നേരിട്ടെത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പിറന്നാളുകാരൻ തിരിച്ചു സമ്മാനം നൽകിയ സർപ്രൈസ് ആക്കിയ കൗതുക സംഭവമാണ് സോഷ്യൽ മീഡിയ യിൽ വൈറലാകുന്നത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത്. ഏറെ നേരും മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷം ഇരുവരും മടങ്ങാനിരിക്കെ സ്നേഹോപഹാരമായി പിറന്നാളുകാരൻ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിക്കുകയായിരുന്നു. ഭാര്യ രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.

ജയ് ഹനുമാൻ! ഹനുമാന്‍ കൈന്‍ഡിനെ ആലിംഗനം ചെയ്ത് മോദി, മലയാളികൾക്കഭിമാനം

0
Spread the love

മരണ കിണറിൽ ഒരുക്കിയ ‘ബിഗ് ഡോഗ്സ്’ എന്ന ഒറ്റ ആൽബത്തിലൂടെ ഇന്ത്യയ്ക്ക് തന്നെ ഏറെ അഭിമാനമാനമായ, 2024ൽ ലോകം തിരഞ്ഞ റാപ്പർ ആണ് ഹനുമാൻ കൈൻഡ്. മുഖ്യധാര ഹിപ്പ്-പോപ്പിന്റെ ഇന്ത്യൻ മുഖമായി അതിവേഗം ഉയർന്നുവരുന്ന ഹനുമാൻ കൈൻഡ് മലപ്പുറം സ്വദേശി ആണെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം. സൂരജ് ചെറുകാട് എന്നാണ് ഹനുമാൻ കൈൻഡിന്റെ യഥാർത്ഥ നാമം.

ഇപ്പോഴിതാ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാപ്പർ ഹനുമാൻകൈൻഡും കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വൈറലാകുന്നത്. യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന യുഎസ് സന്ദർശനത്തിന്‍റെ ഭാഗമായി നാസൗ കൊളീസിയത്തിൽ നടന്ന ‘മോദിയും യുഎസും’ എന്ന പരിപാടിയിലായിരുന്നു ഈ അപൂര്‍വ്വ കൂടികാഴ്ച.

മോദി ഹനുമാൻ കൈൻഡിനെ ഹസ്തദാനം നൽകി ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുന്നതാണ് വൈറൽ വീഡിയോയിലുള്ളത്. കലാകാരനെ ആലിംഗനം ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി “ജയ് ഹനുമാൻ” എന്ന് വിളിച്ചതും ശ്രദ്ധേയമായി.

ആട്ടവും ആടുജീവിതവും അല്ല, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്”

0
Spread the love

97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്’. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ 13 അംഗ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 29 ചിത്രങ്ങൾക്കൊപ്പം മത്സരിച്ചാണ് കിരൺ റാവു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയത്. മലയാളത്തിൽ നിന്ന് ‘ആടുജീവിതം’, ‘ഉള്ളൊഴുക്ക്’, ‘ആട്ടം’, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നീ ചിത്രങ്ങള്‍ എൻട്രിക്കായി പരിഗണിച്ചിരുന്നു.

12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് ‘ലാപതാ ലേഡീസ്’ തിരഞ്ഞെടുത്തത്. ഹനു-മാൻ, കൽക്കി 2898 എ.ഡി, മഹാരാജാ, അനിമൽ, കിൽ, ജിഗർതാണ്ഡ 2, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻസ് ആസ് ലൈറ്റ് എന്നിവയും 29 ചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നു.

തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിവയും ലാപതാ ലേഡീസുമാണ് ജൂറിയുടെ അവസാന അഞ്ച് സിനിമകളിൽ ഇടം നേടിയത്. ജിയോ സ്റ്റുഡിയോസ്, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‍ലിംഗ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്‍പാണ്ഡെ എന്നിവരായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. ലാപതാ ലേഡീസിൽ പുതുമുഖങ്ങളായ നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ് എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഛായ കദം, രവി കിഷൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സ്നേഹ ദേശായി ആണ്.

മാർച്ച് 1 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.

പ്രേക്ഷകർക്ക് കൈനിറയെ ഒടിടി റിലീസുകൾ!! വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ..

0
Spread the love

സെപ്റ്റംബർ അവസാന വാരം കൈനിറയെ ഒടിടി റിലീസുകളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘വാഴ’, വിക്രം–പാ. രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ എന്നിവയാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്. തമിഴ് ഹൊറർ ചിത്രം ഡിമൊണ്ടെ കോളനി 2, നാനിയുടെ സരിപോധ ശനിവാരം സെപ്റ്റംബര്‍ അവസാനം മുതൽ സ്ട്രീമിങ് ആരംഭിക്കും. ജീത്തു ജോസഫ്–ബേസിൽ ചിത്രം ‘നുണക്കുഴി’, ആസിഫ് അലിയുടെ അഡിയോസ് അമിഗോ, തലവൻ, ആനന്ദ് മധുസൂദനന്റെ അഡിയോസ് അമിഗോ, ദിലീപിന്റെ ‘പവി കെയർ ടേക്കർ’ എന്നിവയാണ് ഓണത്തിന് ഒടിടിയിലെത്തിയ മലയാള സിനിമകൾ.

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്.’ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ​ഗ്രോസ് കലക്‌ഷനാണ്. ഓ​ഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്. 

വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.

തങ്കലാൻ: സെപ്റ്റംബർ 23: നെറ്റ്ഫ്ലിക്സ്

വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. 

സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം.

നുണക്കുഴി: സെപ്റ്റംബർ 13: സീ ഫൈവ്

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി.’ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.  കോമഡി ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം റിലീസായി ഒരു മാസത്തിനുള്ളിലാണ് ഒടിടിയിൽ എത്തുന്നത്. സീ ഫൈവിലൂടെയാണ് (Zee 5) നുണക്കുഴി ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 13ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ ചിത്രം കാണാം.

ബാഡ് ന്യൂസ്: സെപ്റ്റംബർ 13: ആമസോൺ പ്രൈം

തൃപ്തി ദിമ്രി, വിക്കി കൗശല്‍ ഇങ്ങനെ വലിയ താരനിര അണിനിരക്കുന്ന കോമഡി എന്‍റര്‍ടെയ്നര്‍. ആനന്ദ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം. 2019-ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് ‘ബാഡ് ന്യൂസും’ നിർമിച്ചിരിക്കുന്നത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഒരേ ആശുപത്രി സന്ദർശിക്കുന്ന രണ്ട് ദമ്പതികളെ ചുറ്റിപ്പറ്റിയായിരുന്നു കഥ. 

ഗര്‍ഭം തന്നെയാണ് ബാഡ് ന്യൂസിന്റെയും പ്രമേയം. ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വിക്കി കൗശലും, ആമി വിര്‍ക്കുമാണ് കാമുകന്മാരാകുന്നത്.

മിസ്റ്റർ ബച്ചൻ: സെപ്റ്റംബർ 12: നെറ്റ്ഫ്ലിക്സ്

രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. ഭാഗ്യ ശ്രീയായിരുന്നു നായിക.

വിശേഷം: സെപ്റ്റംബർ 11: ആമസോൺ പ്രൈം

സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ഒടിടിയിലെത്തി. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ആമസോൺ പ്രൈം വിഡിയോയിൽ ആണ് വിശേഷം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് വെളിയിലുള്ളവർക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.

തലവൻ: സെപ്റ്റംബർ 12: സോണി ലിവ്

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. മെയ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണ നേടി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ആസിഫ് കോമ്പോയിൽ എത്തിയ ചിത്രമാണ് തലവൻ. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് (Sony LIV) തലവൻ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും

അഡിയോസ് അമി​ഗോ: സെപ്റ്റംബർ 11: നെറ്റ്ഫ്ലിക്സ്

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത ചിത്രമാണ് ‘അഡിയോസ് അമി​ഗോ.’ ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു അഡിയോസ് അമിഗോ. പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അഡിയോസ് അമി​ഗോ കാണാം. 

പവി കെയർ ടേക്കർ: സെപ്റ്റംബര്‍ 6: മനോരമ മാക്സ്

വിനീത് കുമാറിന്റെ സംവിധാനത്തിൽ  ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന കോമഡി ചിത്രം. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ.

കിൽ: സെപ്റ്റംബർ 6: ഹോട്ട്സ്റ്റാര്‍

ബോളിവുഡിൽ ‘അനിമലി’നു ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിലെത്തി. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ നാഗേഷ് ഭട്ട്. അമൃത് എന്ന ആർമി കമാൻഡോ ഓഫിസറായി ലക്ഷ്യ അഭിനയിക്കുന്നു. ഫാനി എന്ന വില്ലനായി എത്തുന്നത് രാഘവ് ആണ്. തന്യ, അഭിഷേക് ചൗഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ‘ജോൺ വിക്ക്’ ടീം ‘കിൽ’ ഹോളിവുഡിൽ റീമേക്ക് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

‘ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ പരിധി അറിയാം; നിങ്ങളെന്നോട് മാപ്പ് പറയണം’; വിജയ്‌യുമായുള്ള വാര്‍ത്തകളില്‍ സിമ്രന്‍

0
Spread the love

നടന്‍ വിജയ് യുമായി ചേര്‍ത്തുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി സിമ്രന്‍. വിജയിയെ നായകനാക്കി നടി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ വന്നത്. ഇതിലാണ് സിമ്രന്‍ വിശദീകരണം കുറിച്ചത്. സ്ത്രീ എന്ന നിലയില്‍ തനിക്ക് പരിധി അറിയാം എന്നാണ് താരം കുറിച്ചത്. വ്യാജ പ്രചരണം നടത്തുന്നവര്‍ തന്നോട് മാപ്പ് പറയാനും താരം ആവശ്യപ്പെട്ടു.

ഒരു സിനിമ നിര്‍മിക്കാനായി സിമ്രന്‍ വിജയ് യെ സമീപിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ നിര്‍മാണ ചിലവ് നിയന്ത്രിക്കാനാവില്ലെന്നും ജീവിതവുമായി മുന്നോട്ടുപോകാനും പറഞ്ഞ് നടന്‍ മടക്കി അയക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. ഇത് വലിയ ചര്‍ച്ചയായതോടെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്.

സിമ്രന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

ആളുകള്‍ക്ക് നിങ്ങളെ എങ്ങനെയാണ് വൈകാരികമായി മാനിപ്പുലേറ്റ് ചെയ്യുന്നതെന്നും നിങ്ങളുടെ സുഹൃത്തുക്കള്‍ അത് വലിയ കാര്യമാക്കുന്നില്ല എന്നതും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദനായിരുന്നു, പക്ഷേ ഞാന്‍ വ്യക്തമാക്കട്ടെ: ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കന്‍ ഞാന്‍ അവിടെയായിരുന്നു. അത് ഞാന്‍ ചെയ്ത് കഴിഞ്ഞു. എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.

വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അല്ലെങ്കില്‍ മറ്റൊന്നുമായി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. ‘നിര്‍ത്തുക’ എന്നത് ശക്തമായ ഒരു പദമാണ്, അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതിവരുത്താന്‍ ആരും എത്തുകയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല.

ഞാന്‍ ഒരിക്കലും എന്റെ പേര് പ്രയോജനപ്പെടുത്തിയിട്ടില്ല; ഞാന്‍ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും അത് ഞാന്‍ തിരിച്ചു പ്രതീക്ഷിക്കുന്നു. തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം.

‘താഴ്മയോടെ പെരുമാറാൻ പഠിക്കൂ, ഇത്ര അഹന്തയോടെ പെരുമാറാൻ ഓസ്കർ ലഭിച്ചിട്ടില്ലല്ലോ’; പരിഹാസ മറുപടികൾ നൽകുന്ന അഭിനേതാക്കളോട് ഗൗതമി

0
Spread the love

സെലിബ്രിറ്റികളോടുള്ള മാധ്യമങ്ങളുടെ തരംതാണ ചോദ്യങ്ങളും തിരിച്ച് മാധ്യമങ്ങളോടുള്ള സെലിബ്രിറ്റികളുടെ, തഗ് നിറഞ്ഞതും ധാഷ്ട്യം കലർന്നതും അവഗണനാപൂർണ്ണവുമായ ഉത്തരങ്ങളും എന്നും വിവാദ വിഷയങ്ങളാണ്. ഒരു താരം എന്നതിലുപരി അവരുടെ സ്വകാര്യ ജീവിതത്തെ പോലും അടുത്തറിയാൻ ശ്രമിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. എന്നാൽ മാധ്യമങ്ങളും ചെയ്യുന്നത് ജോലിയാണ് അവർക്കും അർഹിക്കുന്ന ബഹുമാനം കൊടുക്കാം.
ഇത്തരത്തിൽ അടുത്തിടെ മാധ്യമങ്ങളോടുള്ള ചില താരങ്ങളുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗൗതമി നായർ. മാധ്യമങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് അവരുടെ ജോലിയാണ്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടില്ലലോ എന്നും നടി തന്റെ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’ ഗൗതമി പറയുന്നു.

അതേസമയം പോസ്റ്റ് വലിയ വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ നിന്നും നടി ഇത് നീക്കം ചെയ്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts