Home Blog Page 16

ബോളിവുഡ് ഹീറോ രൺബീർ കപൂർ ‘ഉണ്ണീ വാവാവോ’ പഠിക്കേണ്ടി വന്നു; കാരണം മകൾ

0
Spread the love

മലയാളികൾക്ക് ഉൾപ്പടെ ഏറെ ഇഷ്ടമുള്ള ബോളിവുഡ് താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായപ്പോൾ അത് പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തു. നിലവിൽ പാരന്റിം​ഗ് ആഘോഷിക്കുകയാണ് രൺബീറും ആലിയയും. മകൾ റാഹയ്ക്ക് ഒപ്പമുള്ള വിശേഷങ്ങൾ ഇരുവരും പങ്കിടാറുമുണ്ട്. ഇപ്പോഴിതാ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്.

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട ​ഗായിക കെ എസ് ചിത്ര പാടിയ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടാണ് രൺബീർ പഠിച്ചത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പടിയത്. അവർ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പാടിച്ചെന്നും ആലിയ പറയുന്നുണ്ട്.

2023 ഡിസംബര്‍ 25ന് ആണ് ആലിയയും രണ്‍ബീറും റാഹയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. നീല കണ്ണുള്ള കുഞ്ഞുമാലാഖയുടെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് ഏറെ വൈറല്‍ ആയിരുന്നു. 2022 നവംബർ ആറിനായിരുന്നു റാഹ ജനിച്ചത്.

ഏറ്റവും ഉയർന്ന വിലയ്ക്ക് ഒ.ടി.ടി റൈറ്റ്സ് വിട്ടുപോയ ആസിഫ് അലി പടം; ഒടിടി ഡീലിലും കസറി കിഷ്‍കിന്ധാ കാണ്ഡം

0
Spread the love

ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രങ്ങളില്‍ കിഷ്‍കിന്ധാ കാണ്ഡം ഹിറ്റായി മാറിയിരിക്കുകയാണ്. എന്നാല്‍ വെറും ഹിറ്റ് എന്ന് പറഞ്ഞാല്‍ പോരാ മലയാളത്തിന്റെ ഗതി മാറ്റുന്ന ചിത്രമായും മാറിയിരിക്കുകയാണ്. ഉള്ളടക്കത്തിന്റെ കരുത്തില്‍ കിഷ്‍കിന്ധാ കാണ്ഡം സിനിമ മലയാളത്തില്‍ വേറിട്ടുനില്‍ക്കും. തിയറ്ററിലെ വിജയം കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ഒടിടി ഡീലിലും പ്രതിഫലിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിനറെ ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിനാണ്. സാറ്റ്‍ലൈറ്റ് റൈറ്റ്‍സ് ഏഷ്യാനെറ്റിനുമാണ് എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെയടക്കും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് 12 കോടിക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ആസിഫ് അലി നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഉയര്‍ന്ന തുകയാണെന്ന് വ്യക്തമാണ്.

കിഷ്‍കിന്ധാ കാണ്ഡം ആഗോളതലത്തില്‍ 29 കോടി രൂപയോളം നേടിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതില്‍ നിന്ന് ആസിഫ് അലി ചിത്രത്തിന്റെ നേട്ടം വലിയ തുകയിലേക്ക് എത്തിയത്. ആസിഫ് അലിയുടെ എക്കാലത്തെയും വിജയ ചിത്രമായി കിഷ്‍കിന്ധാ കാണ്ഡം മാറുമെന്നാണ് റിപ്പോര്‍ട്ട്.ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ ‘ഗെറ്റ് സെറ്റ് ബേബി’ സർപ്രൈസ്

0
Spread the love

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്റർ പുറത്തിറക്കി ‘ഗെറ്റ് സെറ്റ് ബേബി’ അണിയറ പ്രവർത്തകർ. കൈക്കുഞ്ഞുമായി നിറചിരിയോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാം. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഗെറ്റ് സെറ്റ് ബേബി. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.

ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു.

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. മാര്‍ക്കോയാണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഹനീഫ് അദേനിയാണ് സംവിധാനം.

ബലാത്സംഗക്കേസിൽ സിദ്ദീഖ് കുടുങ്ങും? പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്ന തെളിവുകളും സാക്ഷി മൊഴികളും പോലീസിന്

0
Spread the love

ലൈംഗിക അതിക്രമക്കേസില്‍ നടൻ സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് പരാതി സിദ്ദീഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില് എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബില്ലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു. ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചത്.

ലൈംഗിക പീഡനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനല്‍ ഉള്‍പ്പെടെ ഹോട്ടല് മുറിയിലേതിന് സമാനമായ രംഗങ്ങള്‍ കാണുന്നത് മാനസിക വിഭ്രാന്തിക്ക് ഇടയാക്കി. തുടര്‍ന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതൊടാപ്പം മസ്ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.

കവിയൂർ പൊന്നമ്മ ഇനി ഓർമ; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

0
Spread the love

മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി കേരളം. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.

സ്നേഹവാത്സല്യങ്ങൾ നിറച്ചുവച്ച ഒരു പിടി കഥാപാത്രങ്ങളിലൂടെ ചലച്ചിത്രാസ്വാദകരുടെയെല്ലാം അമ്മയായി മാറിയ കവിയൂർ പൊന്നമ്മ ഇനി തെളിഞ്ഞ് കത്തുന്നൊരോർമ. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിൻ്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി.

ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ ലോകമാകെ അവിടേക്കെത്തിയിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അർപ്പിക്കാൻ വന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രണ്ട് ദിവസം മുമ്പ് മാത്രം അമേരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

അത് ശാലിനി അഭിനയിക്കേണ്ടിയിരുന്നത്; നിർദ്ദേശിച്ചത് മഞ്ജു വാര്യർ, കാവ്യയുടെ ആദ്യ നായികാ വേഷത്തിനുപിന്നിൽ ഇങ്ങനെയൊരു കഥയോ?

0
Spread the love

മലയാളത്തിലെ ഫിറ്റ് സംവിധായകൻ- അഭിനേതാവ് കൂട്ടുകെട്ടാണ് ലാൽ ജോസ് – ദിലീപ് കൂട്ടുകെട്ട്. ചന്ദ്രനുദിക്കുന്നദിക്കും മീശമാധവനും രസികനും ചാന്തുപൊട്ടും സ്പാനിഷ് മസാലയും ഒന്നും ഒരു കാലത്തും മലയാളികൾ മറക്കാൻ ആഗ്രഹിക്കാത്ത ചിത്രങ്ങളാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം അത്ര കണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുമുണ്ട്.

ഇത്തരത്തിൽ തന്റെ കരിയറിന്റെ തുടക്ക കാലഘട്ടങ്ങളിൽ ദിലീപുമായി ആദ്യമായി സഹകരിച്ച ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിനെ കുറിച്ചും ചിത്രത്തിൽ നടിയായി കാവ്യയെ കാസ്റ്റ് ചെയ്യാനുള്ള കാരണത്തെക്കുറിച്ചും സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ദിലീപിന് പുറമേ ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് കാവ്യ നായികാ വേഷത്തിൽ എത്തിയ ആദ്യചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ കാവ്യ കൈകാര്യം ചെയ്ത കഥാപാത്രം ആദ്യം ചെയ്യാൻ തീരുമാനിച്ചത് നടി ശാലിനി ആണെന്നും എന്നാൽ ആ സമയത്ത് തന്നെ നിറം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനാൽ ശാലിനി പിന്മാറുകയായിരുന്നു. ശാലിനിക്കു പകരം നായിക വേഷം ചെയ്യാൻ ആരെ വരുത്തും എന്ന ആലോചന വന്നപ്പോൾ മഞ്ജുവാര്യർ ആണ് പുതുമുഖ നായികയെ വെക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാവ്യാമാധവനിലേക്ക് ആ കഥാപാത്രം എത്തിയതെന്നും ലാൽ ജോസ് പറയുന്നു.

മഞ്ജു അക്കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് തനിക്കും കാവ്യയുടെ ഓർമ്മ വന്നു. അങ്ങനെ നീലേശ്വരത്തെ കാവ്യയുടെ വീട്ടിൽ പോയി മാതാപിതാക്കളോട് സിനിമയുടെ കാര്യം പറഞ്ഞ് അവരെ കൺവിൻസ് ചെയ്യിപ്പിക്കുകയും വൈകാതെ കാവ്യ കഥാപാത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു എന്നും മഞ്ജു പറയുന്നു.

‘എനിക്കും അവർക്കും ഭാവിയിൽ ഇങ്ങനെയൊരു പദ്ധതിയുണ്ട്, ദയവായി തകര്‍ക്കരുത്’: ദാമ്പത്യം തകര്‍ത്തത് ഗായികയുമായുള്ള ബന്ധമോ?, പ്രതികരിച്ച് ജയം രവി

0
Spread the love

നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.

പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. വിവാഹമോചന വാർത്തകൾക്കും ആരതിയുടെ പരസ്യ പ്രതികരണത്തിനും തൊട്ടുപിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ ഗായിക കെനിഷയുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ മാധ്യമങ്ങളോട് സംസാരിക്കവെ നടന്‍ രംഗത്ത് എത്തിയ കാര്യമാണ് ചർച്ചയാകുന്നത്.

“ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്, ആളുകൾ യാദൃശ്ചികമായ കാര്യങ്ങളാണ് പറയുന്നത്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുത്, വ്യക്തിജീവിതത്തിലെ സ്വകാര്യത കാക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവര്‍”.

സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള തന്‍റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമാണ് ഇത്തരം കിംവദന്തികൾ കൊണ്ട് സാധിക്കുകയെന്നും ജയം രവി കൂട്ടിച്ചേർത്തു. “എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്‍റര്‍ തുടങ്ങാൻ പദ്ധതിയുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. പലരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി ഇത് നശിപ്പിക്കരുത്. അതിനാല്‍ വിവാദങ്ങളില്‍ അനാവശ്യമായി ആരെയും ഉൾപ്പെടുത്തരുത്” ജയം രവി പറഞ്ഞു.

അതേസമയം ഈ വിവാദം കത്തി നില്‍‍ക്കുന്നതിന് തൊട്ടുപിന്നാലെ ഒരു തമിഴ് മാസിക, ജയം രവിക്ക് ഗായിക കെനിഷയുമായി ബന്ധമുണ്ടെന്നും ഇരുവരും ഗോവയിൽ ഒന്നിച്ച് അവധിക്കാലം ചിലവഴിച്ചുവെന്നും എഴുതിയിരുന്നു.

‘പക്ഷേ അതിന്റെ പ്രിവ്യൂ കണ്ടപ്പോൾ ചിരി വന്നില്ല, പ്രേക്ഷകർക്കും വർക്ക് ആകുമെന്ന് തോന്നിയില്ല’; ഹിറ്റടിച്ച തന്റെ ആ ചിത്രത്തെ കുറിച്ച് നിഖില

0
Spread the love

‘ഗുരുവായൂരമ്പല നടയിൽ’ പ്രിവ്യൂ ഷോ കാണുന്ന സമയത്ത് താനടക്കം സിനിമയുടെ ഭാഗമായിരുന്ന ആരും ചിരിച്ചില്ലെന്നും സിനിമ വർക്ക് ആകില്ലെന്നുമാണ് കരുതിയതെന്നും നടി നിഖില വിമൽ. എന്നാൽ സംവിധായകൻ വിപിൻ ദാസിന് സിനിമ വർക്ക് ആകുമെന്ന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോഴാണ് എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടെന്നും വെറുതെ ഒരാൾ നടന്നു പോകുന്ന സീനിലും ആളുകൾ ചിരിക്കുന്നുണ്ടെന്ന് മനസ്സിലായതെന്നും നിഖില വിമൽ പറഞ്ഞു.

‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് നിഖില വിമൽ ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയിൽ’. ഒരു കോമഡി എന്റർടൈനർ ആയി എത്തിയ ചിത്രം 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ബിജു മേനോൻ, മേതിൽ ദേവിക, ആണ് മോഹൻ, ഹക്കിം ഷാ, അനുശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖില വിമലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ‘കഥ ഇന്നുവരെ’ നിര്‍മിച്ചിരിക്കുന്നത്.

‘എനിക്ക് അതിന് സാധിച്ചില്ല, വലിയ മാപ്പ് ചോദിക്കട്ടെ’; കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍ വൈകാരിക കുറിപ്പുമായി നവ്യ നായര്‍

0
Spread the love

സിനിമയില്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതമായിരുന്നു നടി കവിയൂര്‍ പൊന്നമ്മയുടേത്. സത്യന്‍റെയും നസീറിന്‍റെയും കൊട്ടാരക്കര ശ്രീധരന്‍ നായരുടെയുമൊക്കെ ഒപ്പം സിനിമാജീവിതം ആരംഭിച്ച അവര്‍ മമ്മൂട്ടി- മോഹന്‍ലാല്‍ തലമുറയ്ക്ക് ശേഷം എത്തിയ അഭിനേതാക്കള്‍ക്കൊപ്പവും അഭിനയിച്ചു. തലമുറ ഭേദമില്ലാതെ സഹപ്രവര്‍ത്തകരോട് ഹൃദയബന്ധം സൂക്ഷിച്ച ആളുമായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയോട് തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് കുറിക്കുകയാണ് നടി നവ്യ നായര്‍. അവസാനമായി കാണാന്‍ കഴിയാതെ പോയതിന്‍റെ വേദനയാണ് നവ്യ നായര്‍ പങ്കുവെക്കുന്നത്.

വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ… അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ… കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ!, നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വേട്ടൈയനിൽ രജനികാന്തിന്റെ വില്ലൻ സാബു മോനോ?

0
Spread the love

ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്തിന്‍റേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയോടെ എത്തുന്ന ചിത്രമാണിത്. എന്നാല്‍ ഏറ്റവുമൊടുവില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ഒരു പ്രിവ്യൂ വീഡിയോയിലെ സര്‍പ്രൈസ് മറ്റൊരു അഭിനേതാവിന്‍റെ സാന്നിധ്യമാണ്.  മലയാളി താരം സാബുമോന്‍ അബ്ദുസമദ് ആണ് അത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമെന്ന് തോന്നിപ്പിക്കുന്ന സാബുമോന്‍റെ കഥാപാത്രം പ്രതിനായകന്‍ ആയാലും അത്ഭുതപ്പെടാനില്ല. ജയിലറിലെ വിനായകന്‍റെ പ്രതിനായക വേഷം വലിയ ജനപ്രീതി നേടിയിരുന്നു.

ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts