കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിന് പിന്നില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, അഞ്ച് വനിതാ പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.
15 വർഷമായി ധരിച്ചിരുന്ന കമ്മൽ’; നഷ്ടമായ ഡയമണ്ട് കമ്മൽ തിരികെ ലഭിക്കാൻ ആരാധകരുടെ സഹായം തേടി ജൂഹി ചൗള
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അണിയാറുള്ള ഡയ്മണ്ട് കമ്മല്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ബോളിവുഡ് താരം ജൂഹി ചൗള. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ച് ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചിരുന്നു. മുംബൈ അന്താരാഷ്ട്ര എയർപോട്ടിൽ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മൽ നഷ്ടമായി. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ”
ഡിസംബർ 13 നാണ് ജൂഹിയുടെ ട്വീറ്റ്. കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പാർട്ടിക്കിടെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി ഭർത്താവിനെ മയക്കി; റഷ്യക്കാരിയായ ഭാര്യയെ കേണൽ ബലാത്സംഗം ചെയ്തെന്നു പരാതി
കാൺപുർ: പാർട്ടിക്കിടെ മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി ഭർത്താവിനെ മയക്കി കിടത്തിയ ശേഷം റഷ്യക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയെ കേണൽ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. റഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് കേണൽ തന്നെയും ഭാര്യയെയും പാർട്ടിക്ക് ക്ഷണിച്ചെന്നും, പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഭാർത്താവ് പറയുന്നു. തുടർന്ന് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച തന്റെ ഭാര്യയെ കേണൽ ആക്രമിച്ചെന്നും ആരോപണമുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.
നിര്‍മ്മാണരംഗത്തേക്ക് ചുവടുവച്ച് നടി സാധിക വേണുഗോപാലും
സിനിമാരംഗത്ത് പുത്തന്‍ ചുവടുവെയ്പ്പുമായി നടി സാധിക വേണുഗോപാല്‍. പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് താരം ലോഞ്ച് ചെയ്തിരിക്കുന്നത്. സാധികയുടെ നിര്‍മ്മാണ കമ്പനിയായ ക്രിയ മൂവി മേക്കേഴ്സിന്റെ ലോഞ്ച് കൊച്ചിയില്‍ നടന്നു. വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന പരിപാടിയിലാണ് പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.
സാധികയുടെ മാതാവാണ് നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സാധിക ആദ്യമായി സംവിധാനം ചെയ്ത, ഗോപിക ആലപിച്ച കവര്‍ സോംഗ് ‘ലാഗവ് കെ ദാഗെ’യുടെ പ്രിവ്യു ഷോയും ഈ ചടങ്ങില്‍ അരങ്ങേറി. ‘കള്ളി ചെല്ലമ്മ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിജയാഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും ഇതേ വേദിയില്‍ നടന്നു.
സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമാണ് സാധിക. പട്ടുസാരി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു, ദുരൂഹത
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയിൽ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു സംഭവം.
പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും. മീഡിയ വൺ, കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.
കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു
പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഞായറാഴ്ച രാത്രി ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് സ്വര്‍ണമെഡലോടെ വിജയിച്ച അദ്ദേഹം നാടകങ്ങള്‍ക്കും നൃത്ത പരിപാടികള്‍ക്കുമായി സെറ്റുകള്‍ രൂപകല്‍പ്പന ചെയ്ത് കൊണ്ടായിരുന്നു സിനിമാ രംഗത്തെക്കുള്ള പ്രവേശനം.
മലയാളം, തമിഴ്, കന്നഡ, തെലുങ്കു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 ലധികം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിങ്ങ് നല്‍കേണ്ടി വരും-സ്വാസിക
സിനിമ രംഗത്ത് നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറയുകയാണ് നടി സ്വാസിക. വാസന്തി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞത്. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ട്. ഇതെ തുടര്‍ന്ന് തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ അവയൊക്കെ തള്ളി കളയാന്‍ കഴിഞ്ഞു എന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
നടിയുടെ വാക്കുകള്‍ ഇങ്ങനെ; സീരിയലില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തില്‍ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അര്‍ഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയല്‍ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാന്‍ സീരിയലില്‍ നിന്ന് വന്നതാണെന്ന വേര്‍തിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല.
താരങ്ങള്‍ക്കെതിരെയുളള സൈബര്‍ ബുള്ളിങ്ങിനെ കുറിച്ചും നടി തുറന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍മീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവെച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തലത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെ അവഗണിക്കുകയാണ് പതിവ്.
നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതിയും നല്‍കിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും സ്വാസിക പറയുന്നു. പുരുഷന്മാര്‍ മാത്രമല്ല സൈബര്‍ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണം . ഇനിയുള്ള കാലഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ ജീവിക്കാന്‍ കുട്ടിക്കാലം മുതല്‍ കൗണ്‍സിലിങ്ങ് നല്‍കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സ്വാസിക അഭിമുഖത്തില്‍ പറയുന്നു.
ഷെയ്ന്‍ നിഗംചിത്രം വെയിലിന്റെ സെന്‍സര്‍ പൂര്‍ത്തിയായി
ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഷെയ്ന്‍ നിഗത്തിന്റെ വെയിലിന്റെ സെന്‍സര്‍ പൂര്‍ത്തിയായി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മുന്‍പ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ പലരും രേഖപ്പെടുത്തിയത്.ഷൈന്‍ ടോം ചാക്കോ ,സുധി കോപ്പ ,മെറിന്‍ ജോസ് പൊട്ടക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.വലിയ പെരുന്നാളാണ് ഷെയ്‌നിന്റെതായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം.
മോഹന്‍ലാലിന്റെ ‘ആറാട്ടി’ല്‍ സ്ത്രീവിരുദ്ധതയുണ്ടാവില്ല: ഉദയകൃഷ്ണ
ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നു തിരക്കഥാകൃത്ത് ഉദയകൃഷണ. മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണ ഇക്കാര്യങ്ങൾ പറഞ്ഞത്.
ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.
“ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം.”
പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടി ആറാട്ടിനുണ്ട്.
ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധതയ്ക്കും അത്തരം ഡയലോഗുകൾക്കും ഇന്ന മലയാള സിനിമയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നാളുകള്‍ക്കു ശേഷമുള്ള യാത്ര വിശേഷങ്ങള്‍ പങ്കുവച്ചു വിനീത് ശ്രീനിവാസന്‍
നടന്‍, തിരക്കഥാകൃത്ത്, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ തന്റേതായ ശൈലികള്‍ പിന്തുടരുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. കൂടാതെ വിനീത് ഭാഗമായ സിനിമകള്‍ തീയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ചിട്ടുമുണ്ട്. ഒപ്പം ഒരു ഫാമിലി മാന്‍ കൂടിയാണ് വിനീത്. ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് വിനീത് എത്താറുണ്ട്.
ഇപ്പോഴിതാ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ളൊരു യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിനീത്. ഭാര്യ ദിവ്യയ്ക്കും മക്കളായ വിഹാനും ഷനയയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ മനോഹരമായ ഒരു യാത്ര എന്ന് കുറിച്ചിട്ടാണ് വിനീത് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
കൊവിഡ് ഭീതിയില്‍ കുട്ടികളുമൊപ്പം വീട്ടില്‍ തന്നെയായിരുന്നു ഇത്രയും നാള്‍ വിനീതും ദിവ്യയും.മകളായ ഷനയയുടെ ചിത്രങ്ങളാണ് ഏറെ ആകര്‍ഷണീയമായിട്ടുള്ളത്. ഷനയ പിച്ചവെച്ചു നടക്കുന്നതും അമ്മയുടെ നെഞ്ചിന്‍ ചൂടേറ്റ് കിടക്കുന്നതും അടക്കമുള്ള ചിത്രങ്ങള്‍ വിനീത് പങ്കുവെച്ചിട്ടുണ്ട്. ഷനയക്കുട്ടി ക്യൂട്ടാണ് എന്ന് പലരും ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഒപ്പം മകന്‍ വിഹാനോടൊപ്പം കുതിരപ്പുറത്തിരിക്കുന്ന ചിത്രവും വിനീത് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിനീതിനും ദിവ്യയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നത്















