തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ഇതോടെ തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നിലവില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റുള്ളത്. ഇന്ന് ഉച്ചയോടുകൂടിയോ നാളെ പുലര്‍ച്ചയോടുകൂടിയോ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ഇന്നും നാളെയും കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി തൻവി റാം. ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’ എന്ന ചിത്രത്തിൽ കാരട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ കഥാപാത്രമായാണ് തൻവി വേഷമിടുക. ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ഈ കഥാപാത്രം എന്നും തൻവി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവർത്തിച്ച മാക്സ് വെൽ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തൻവി വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ തൻവി കപ്പേള എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തിൽ വേഷമിടുന്നത്. സ്‌കൂളിൽ വെച്ച് ഇവരെ കൂട്ടുകാർ ദാസനും വിജയനുമെന്ന പേരു വിളിക്കുന്നതോടെ ഇവർ വലിയ ചങ്ങാതിമാരായി.
ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവർ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ നോട്ടു നിരോധനം, ഓഖി ദുരന്തം, പ്രളയം, കൊറോണ തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ബീഫ് കറി, മീൻ പൊള്ളിച്ചത്… ഉച്ചയൂണിനു അമ്മയെ മിസ് ചെയ്തെന്ന് താരസുന്ദരി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന. താരം കുറച്ചു ദിവസങ്ങളായി ഷൂട്ടിംഗ് ലൊക്കേഷനിലും അവിടുത്തെ താമസ സ്ഥലത്തുമാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഗൃഹാതുരത ഓർമ്മകൾ അഹാന ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്ന് അഹാന കുറിക്കുന്നു.
മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ നിറയെ ഭക്ഷണം തന്നു വഷളാക്കുന്നു എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നു.
അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്
ആന്ധ്രയിലെ സംഗീതവിദ്യാലയം ഇനി എസ്പിബിയുടെ പേരില്‍
അകാലത്തിൽ അന്തരിച്ച അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. നെല്ലൂരിലെ സംഗീത-നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവണ്‍മെന്റ് സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്ന പേരിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചത്. തന്റെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദഹത്തെ എന്നും സ്മരിക്കുന്നതില്‍ നന്ദിയുണ്ടെന്നും, അന്ധ്രാ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഈ അവസരത്തിൽ നന്ദിയും കടപ്പാടും അറിയിക്കുന്നെന്നും എസ്പിബിയുടെ മകന്‍ എസ് പി ചരണ്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.അതേസമയം, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ സ്റ്റഡി ചെയര്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മൈസൂരു സര്‍വകലാശാല. ഇതിനായി 5 ലക്ഷം രൂപ നീക്കി വച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സർവകലാശാലയുടെ ചരിത്രത്തിൽ ഈതാദ്യമായാണ് ഇത്തരത്തിലൊരു സ്റ്റഡി ചെയര്‍ സ്ഥാപിക്കുന്നതെന്നും ഇതിഹാസ ഗായകനോടുള്ള തങ്ങളുടെ ആദരവും സ്നേഹവുമാണ് ഇതിനു പിന്നിലെന്നും വൈസ് ചാൻസലർ ജി.ഹേമന്ദ കുമാർ പങ്കുവെച്ചു.
വിവാഹത്തെക്കുറിച്ചു സങ്കൽപ്പങ്ങൾ പോലുമില്ലായിരുന്നു, ആ നിമിഷം ജീവിതം മാറ്റി മറിയ്ക്കുമെന്നു കരുതിയില്ല’; വെളിപ്പെടുത്തലുമായി നേഹ കക്കർ
തനിയ്ക്കു വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും പദ്ധതികളും ഇല്ലായിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായി രോഹൻപ്രീത് സിങ്ങിനെ കണ്ടുമുട്ടുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ഗായിക നേഹ കക്കർ. റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ നേഹയോട് സൽമാൻ ഖാൻ പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരു സംഗീത വിഡിയോ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് ഞാൻ ആദ്യമായി രോഹനെ കാണുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായി ചിട്ടപ്പെടുത്തുന്ന ഗാനമായിരുന്നു അത്. പക്ഷേ ആ പാട്ട് എന്റെ ഭാവി നിർണയിക്കാൻ കെൽപ്പുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. രോഹനെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ പ്രണയം തോന്നിയിരുന്നു. വിഡിയോയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സെറ്റിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിനയവും മികച്ച പെരുമാറ്റവും എന്നെ അദ്ദേഹത്തിലേയ്ക്കു കൂടുതൽ അടുപ്പിച്ചു. രോഹനാണ് എന്റെ ജീവിതപങ്കാളിയെന്നു മനസ്സിൽ തോന്നിയത് ഒരുപക്ഷേ ആ നിമിഷത്തിലായിരിക്കാം. എനിക്ക് എന്റെ വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും സ്വപ്നങ്ങളും ഇല്ലായിരുന്നു. എല്ലാം ഒറ്റ നിമിഷം കൊണ്ടു മാറിമറിയുകയായിരുന്നു’.– നേഹ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് 24ന് വിവാഹിതരായി.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട.32 ലക്ഷം രൂപ വിലമതിപ്പുള്ള 650 ഗ്രാം സ്വര്‍ണമാണ്
പിടികൂടിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കാപ്‌സ്യൂള്‍ രൂപത്തി ആക്കിയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയത്.
ബുറേവി ചുഴലിക്കാറ്റ്; അഞ്ച് ജില്ലകളില്‍ നാളെ പൊതു അവധി
ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില്‍ മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കുന്ന തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍. ഇന്ന് അര്‍ധരാത്രിയ്ക്കോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയ്ക്കോ ആയി ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.
മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകള്‍ പങ്കുവെച്ച് കനിഹ
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തുറന്നു സംസാരിക്കുന്ന നടിയാണ് കനിഹ. ശരീരത്തെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമെല്ലാം താരം ആരാധകരുമായി തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.
അടുത്തിടെയായി എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാന്‍ഡഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്.
നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനെല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഞാന്‍ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും പ്രോത്സാഹനമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായി കാണുന്നു. – കനിഹ കുറിച്ചു.
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; ജാഗ്രതാ നിര്‍ദേശം
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ 90 കി.മീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക.ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്.ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്നാണ് പ്രവചനം.വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പാണ്. മലയോര ജില്ലകളില്‍ മഴ കനത്തേക്കും. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം.ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ തെക്കന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വായുസേനയും നാവിക സേനയും സജ്ജമാക്കി. സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
എന്റെ യഥാർത്ഥ നിറവും രോമമുള്ള കയ്യുംഎവിടെ; ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത്ഫോട്ടോ കൊടുത്തതിനെതിരെകനി കുസൃതി
ഗൃഹലക്ഷ്മി മാസിക തന്റെ യഥാർത്ഥ ഫോട്ടോയിൽ മിനുക്കുപണി നടത്തിയതിനെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മി വാരികയുടെ ഈ മാസത്തെ മുഖ ചിത്രം കനി കുസൃതിയുടേതാണ്.
എന്നാൽ തന്റെ രോമമുള്ള കെെയ്യും യഥാർത്ഥ നിറവും എഡിറ്റ് ചെയ്ത് ഫോട്ടോ കൊടുത്തതിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ് കനി. കവറിലെ ഫോട്ടോ ഇത്തരത്തിൽ എഡിറ്റ് ചെയ്യാൻ ഗൃഹലക്ഷ്മി എന്തുകൊണ്ടാണ് നിർബന്ധിതമാവുന്നതെന്നും കനി ചോദിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്.
എൻ്റെ സ്കിൻ ടോണും രോമമുള്ള കെെയ്യും അതേപോലെ നിലനിർത്താമായിരുന്നു. ഷൂട്ടിന് മുമ്പ് ഈക്കാര്യത്തിലുള്ള നിലപാട് അറിയിച്ചതാണ്. കനി പറഞ്ഞു.
മനകരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖം ഉൾപ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തത്. ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് കനി കുസൃതി.















