മലപ്പുറം: അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച തിരൂർ സ്വദേശി പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 9711 ൽ എത്തിയ തിരൂർ സ്വദേശി ഉനൈസ് (25 വയസ് )എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം സ്വർണം പിടികൂടിയത്. ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശി ഒളിപ്പിച്ചാണ് സ്വർണ കഷ്ണങ്ങൾ കടത്താൻ ശ്രമിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചു.
കിച്ചു ടെല്ലസും റോഷ്‍ന ആനുംവിവാഹിതരായി
അഭിനേതാക്കളായ കിച്ചു ടെല്ലസും റോഷ്‍ന ആനുംവിവാഹിതരായി. ഇന്നലെ ആയിരുന്നു വിവാഹം. ആലുവ സെന്‍റ് ആന്‍സ് പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. സെപ്റ്റംബര്‍ അവസാനമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്ന കാര്യം സോഷ്യല്‍ മീഡിയ വഴി റോഷ്‌ന അറിയിച്ചത്. “കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്”, വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. രണ്ട് പേരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് എത്തിയത്. ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലവി’ലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് റോഷ്‍ന ആന്‍ റോയ്. ‘സ്നേഹ മിസ്’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. ‘പോര്‍ക്ക് വര്‍ക്കി’ എന്ന ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിനു പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്.
സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവം; സസ്പെൻഷനിൽ ആയിരുന്ന എസ് ഐയെ തിരിച്ചെടുത്തു
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി പി.ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർചെയ്തുവെന്ന പരാതിയെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന
എസ്.ഐ യെ തിരിച്ചെടുത്തു. കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് (ഡി.എച്ച്.ക്യു.) എസ്.ഐ.ആയിരുന്ന പുരുഷോത്തമൻ അറക്കലിനെയാണ് തിരിച്ചെടുത്തത്. വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി പി.ലക്ഷ്മണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുരുഷോത്തമൻ ഷെയർചെയ്തു എന്ന് ചൂണ്ടിക്കാണിച്ച് കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് 14ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.ആനന്ദകുമാർ ഇലക്‌ഷൻ കമ്മിഷനും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പുരുഷോത്തമൻ അറയ്ക്കലിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് സസ്പെൻഷൻ പിൻവലിക്കാൻ കണ്ണൂർ ഡിഐജി ഉത്തരവിട്ടു. സമാന രീതിയിൽ മറ്റ് മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചു. അതിൽ രണ്ടുപേരുടെയും സസ്പെൻഷൻ തുടരുകയാണ്. വളപട്ടണം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കാമ്പ്രത്തും ന്യൂ മാഹി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. എം.പി.ജയകൃഷ്ണനുമാണ് ഇപ്പോഴും സസ്പെൻഷനിലുള്ളത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥി രാജീവൻ കപ്പച്ചേരിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ‘യു.ഡി.എഫ്. പട്ടുവം പേജിലെ പോസ്റ്റ് ഷെയർചെയ്തു എന്നാണ് ബിജുവിനെതിരെ ഉള്ള പരാതി. ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ബിന്ദുവിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട സി.പി.ഐ. അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പോസ്റ്റ് ഷെയർ ചെയ്തു എന്നാണ് ജയകൃഷ്ണന്റെ പേരിലുള്ള പരാതി.
മാസ്റ്റര്‍ എത്തുക തിയേറ്ററുകളില്‍; ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി നിര്‍മാതാക്കള്‍
ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മാസ്റ്റര്‍’ ഒടിടി റിലീസിനെത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി നിര്‍മാതാക്കള്‍. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു എന്നും, എന്നാല്‍ തങ്ങള്‍ തിയേറ്റര്‍ റിലീസാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരി മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സിനിമ മേഖലുടെ തിരിച്ചുവരവിന്, ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടത് അനിവാര്യമാണെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
“നാം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നിങ്ങള്‍ എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മാസ്റ്റര്‍ തിയേറ്ററുകളില്‍ ആഘോഷിക്കാനുള്ള ആവേശത്തിലാണ് നിങ്ങളെന്ന് മനസിലാക്കുന്നു. നിങ്ങളെ പോലെ ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍ അതേക്കുറിച്ച് വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പ്രമുഖ ഒടിടി സേവന ദാതാവില്‍ നിന്നും വലിയ ഓഫര്‍ ലഭിച്ചിരുന്നു എങ്കിലും ഞങ്ങള്‍ തിയേറ്റര്‍ റിലീസാണ് ഇഷ്ടപ്പെടുന്നത്.
ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയേറ്റര്‍ ഉടമകള്‍ ഞങ്ങളോടൊപ്പം നില്‍ക്കണമെന്നും പിന്തുണ നല്‍കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു നല്ല വാര്‍ത്തയുമായി ഉടന്‍ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി തുടരുക, “എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ സേവ്യര്‍ ബ്രിട്ടോ പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്റ്ററിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ജയറാം വീണ്ടും തെലുങ്കില്‍; ഇക്കുറി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍
മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ താരം പ്രഭാസിന്റെ ബിഗം ബജറ്റ് ചിത്രമായ രാധേ ശ്യാമില്‍ ആണ് ജയറാം അഭിനയിക്കുക. ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത് ജയറാം തന്നെയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമുള്ള പ്രഭാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
രാധേശ്യാം പോലുള്ള ഹൃദയംനിറയ്ക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ അടുത്ത തെലുങ്ക് പടം. തന്റെ അഭിനയത്തോടുള്ള പ്രഭാസിന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണത്തിനും സാക്ഷിയാകാന്‍ സാധിച്ചതിലും സന്തോഷമുണണ്ട് ജയറാം കുറിച്ചു.
പരീഡ് റൊമാന്‍ഡിക് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും പൂജയും ഉള്‍പ്പടെയുള്ള ടീം ഇറ്റലിയില്‍ പോയിരുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്. രാധ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.
തന്നെ വിശ്വാസമില്ലെന്ന് പറഞ്ഞ് ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു’; ആദ്യ ഡേറ്റിനെ കുറിച്ച് റൺബീർ കപൂർ
അഭിനയ മികവുകൊണ്ടും താര കുടുംബത്തിലെ അംഗമെന്ന നിലയിലും ബോളിവുഡിലേക്ക് മികച്ച എൻട്രി ലഭിച്ച നടനാണ് റൺബീർ കപൂർ. ദീപിക പദുകോണുമായുള്ള പ്രണയം അവസാനിപ്പിച്ചതോടെ റൺബീറിന്റെ പേരിനൊപ്പം നിരവധി നടിമാരുടേയും പേരുകൾ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.
തന്റെ ആദ്യ ഡേറ്റിങ്ങിനെ കുറിച്ച് റൺബീർ പ്രേക്ഷകരുമായി പങ്കുവെക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. റൺബീർ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു റൺബീറിന്റെ ആദ്യ ഡേറ്റിങ്. കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി ഡേറ്റിന് പോയപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് റൺബീർ പറയുന്നത് ഇങ്ങനെ, “സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴുണ്ട് ആ പെൺകുട്ടി ഒരു മൂലയിൽ ഇരുന്ന് കരയുന്നു. വലിയ ഹീറോയെ പോലെ അവളുടെ അടുത്തു പോയി എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചു. അതിന് ആ കുട്ടി നൽകിയ മറുപടി എനിക്ക് നിന്നെ വിശ്വാസമില്ല എന്നായിരുന്നു”.
പെൺകുട്ടിയുടെ മറുപടി എട്ടാം ക്ലാസുകാരൻ റൺബീറിനെ ഞെട്ടിച്ചു. തനിക്ക് എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതും മനസ്സിലാകാൻ പറ്റാത്ത അവസ്ഥയായി. അവളുടെ വിശ്വാസം നേടാൻ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു.
പിന്നെ രണ്ട് കൈയ്യും നീട്ടി ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ എന്ന് ആ പെൺകുട്ടിയോട് ചോദിച്ചു. അതായിരുന്നു തന്റെ ആദ്യ ഡേറ്റെന്ന് റൺബീർ പറയുന്നു. അതെന്തായാലും കഴിഞ്ഞ കഥകൾ. ഇപ്പോൾ ആലിയ ഭട്ടുമായും തീവ്ര പ്രണയത്തിലാണ് നടൻ. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടായേക്കും എന്നും വാർത്തകളുണ്ട്.
അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ ഇല്ല; വിലക്ക് ഡിസംബർ 31വരെ നീട്ടി
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡിസംബർ 31 വരെ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. അതേസമയം ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിൽ
തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാര്‍ച്ച് 25 മുതൽ രാജ്യാന്തര വിമാന സര്‍വീസുകൾ നിര്‍ത്തലാക്കിയത്. തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് ദൗത്യം ആരംഭിച്ചിരുന്നു, എന്നാൽ അവർക്ക് നിലവിലുള്ള വിലക്ക് ബാധകമല്ല. നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. യുഎസ്, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയാണിത്. കരാറിലേർപ്പെടുന്ന ഇരു രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾക്ക് പാലിച്ച് സർവീസുകൾ നടത്തുന്നതിൽ തടസ്സമില്ല.
ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് തുറന്ന് ജയറാം;
ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടൻ ജയറാം. മുൻപും ജയറാമിന്റെ പേരിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. അച്ഛന്റെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകൻ കാളിദാസ് ജയറാം ആണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. actorjayaram_official എന്നാണ് ജയറാമിന്റെ ഔദ്യോഗിക ഹാൻഡിൽ. ജയറാമിന് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു. എന്നാൽ ജയറാം ഫോളോ ചെയ്യുന്നത് മോഹൻലാൽ, മമ്മൂട്ടി, പ്രഭാസ്, അല്ലു അർജുൻ, ഭാര്യ പാർവതി, മക്കൾ കാളിദാസ്, മാളവിക എന്നിങ്ങനെ ഏഴു പേരെ മാത്രമാണ്.
യുഎഇയിൽ പളളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന പുനഃരാരംഭിക്കുന്നു;
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെ ഡിസംബർ നാല് മുതൽ പള്ളികളിൽ പ്രാർഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ആകെ കപ്പാസിറ്റിയുടെ 30% ആളുകൾക്ക് മാത്രമെ നിലവിൽ പ്രവേശനം അനുവദിക്കുകയുള്ളു. ഖുത്ത്ബ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും അതുപോലെ പ്രാർഥന കഴിഞ്ഞ് മുപ്പത് മിനിറ്റിനുള്ളിൽ അടയ്ക്കുകയും ചെയ്യും. ആരാധനയ്ക്ക് മുമ്പോ അതിനു ശേഷമോ പള്ളിക്ക് മുമ്പിൽ കൂട്ടം കൂടി നിൽക്കാനും പാടില്ല. ഫേസ് മാസ്ക് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. പള്ളിക്കുള്ളിലുള്ള സമയം മുഴുവൻ ഫേസ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അത്പോലെ തന്നെ നിസ്കരിക്കുന്നതിനുള്ള മാറ്റുകൾ ആളുകൾ തന്നെ കൊണ്ടു വരണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.















