പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്.
പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്
പാകിസ്താൻ സൈന്യത്തിൻ്റെ കയ്യിലകപ്പെട്ട ഭർത്താവിന്‍റെ മോചനത്തിനായി പൂർണത്തിൻ്റെ ഗർഭിണിയായ ഭാര്യ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാൻർജിയോടുൾപ്പടെ സംസാരിച്ചിരുന്നു. ജവാനെ കസ്റ്റഡിയിലെടുത്തിട്ട് 15 ദിവസത്തോളമായിട്ടും വിട്ടുകിട്ടാതെ വന്നതോടെയാണ് ബംഗാൾ മുഖ്യമന്ത്രി മമതയെ വിളിച്ച് തൻ്റെ ആവശ്യം അറിയിച്ചത്. പിന്നാലെ മമതയും പൂർണത്തിനെ മോചിപ്പിക്കുന്ന വിഷയത്തിൽ രജനിക്ക് ഉറപ്പ് നൽകിയിരുന്നു.