മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറൽബോഡി കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രസിഡന്റായിരുന്ന മോഹൻലാലും ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖും അടക്കമുള്ള ഭരണസമിതി രാജിവച്ചിരുന്നു. മോഹൻലാൽ പ്രസിഡന്റെ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാൻ കഴിഞ്ഞ മാസം ചേർന്ന അഡ്ഹോക് കമ്മിറ്റിയിൽ തീരുമാനമായിരുന്നു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ നടി സീമ ജി. നായർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്.
പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാമെന്നും ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ അത് കുറെ പേരുടെ ജീവശ്വാസം ആണെന്ന് സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചു. കല്ലെറിയാൻ എളുപ്പമാണെന്നും നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി അമ്മ മാറുന്നുവെന്നും സീമ കൂട്ടിച്ചേർത്തു.
സീമ ജി. നായരുടെ കുറിപ്പ്
“ഇന്ന് അമ്മ സംഘടനയുടെ 31-ാമത് വാർഷിക ജനറൽബോഡി ആണ്. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം. ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ, അത് കുറെ പേരുടെ ജീവശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈനീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട്. ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ ‘അമ്മ’ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു. ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ്. ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ. കല്ലെറിയാൻ എളുപ്പമാണ്. പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട് പക്ഷം ). നശിക്കാനും, നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ
‘അമ്മ ‘ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണു. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തുകൂടുന്ന കൂടിച്ചേരൽ. ഇത് കഴിഞ്ഞ വർഷത്തെ ഓർമ ചിത്രം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ. അതിൽ മുന്നിൽ ഉള്ളത് നന്ദുവാണ്. ഞാൻ എന്ത് നന്മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ്. പറ്റുന്ന രീതിയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. നല്ല സുഹൃത് ബന്ധം. നമ്മുടെ യാത്രകൾക്ക് കരുത്താണ്. എല്ലാ നന്മകളും നേരുന്നു,” സിമ ജി. നായർ കുറിച്ചു.








