Spread the love

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ കെആർ സുഭാഷ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഈ ഡോക്യുമെന്ററി പിൻവലിക്കുന്നതായി കെആർ സുഭാഷ് അറിയിച്ചു. 2016ലാണ് സുഭാഷ് പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നതായി മനസിലാക്കിയതിനെ തുടർന്നാണ് ഡോക്യുമെന്ററി പിൻവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

കമ്മ്യൂണിസ്റ്റ് നിലപാടുകൾ ഇല്ലാത്ത ആളായി പിണറായി മാറി. ഒരു ഓർമപ്പെടുത്തലിനായാണ് ഡോക്യുമെന്ററി പിൻവലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിൽ ‘യുവതയോട് അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയത്. അന്ന് ഏറെ ശ്രദ്ധേയമായ ഡോക്യുമെന്റിയായിരുന്നു ഇത്. മലബാറിലെ സിപിഐഎമ്മിന്റെ സോഷ്യൽമീഡിയ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് സുഭാഷ്.

മോദിയും പിണറായിയും ഒരു വ്യത്യാസവുമില്ലാത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിലാണ് ഡോക്യുമെന്ററി പിൻവലിക്കുന്നതെന്ന് പറഞ്ഞ കെ ആർ സുഭാഷ് ഡോക്യുമെന്ററിക്ക് പലപ്പോഴും ആധാരമാകുന്നത് സത്യാവസ്ഥയാണെന്നും ഓർമപ്പെടുത്തി. എന്നാൽ ഈ ഡോക്യുമെന്ററിയുടെ സത്യാവസ്ഥ നഷ്ടപ്പെടുന്നുവെന്നും മൂല്യം നഷ്ടപ്പെടുന്നുവെന്നും സുഭാഷ് പറഞ്ഞു. ഡോക്യുമെന്ററി പിണറായിക്കുള്ള വളർത്തുപാട്ടായാണ് എത്തിയത്. മുഖ്യമന്ത്രിമാരായി വിഎസ് അച്യുതാനന്ദനെ പോലെ പ്രമുഖരായി പലരും എത്തിയിട്ടുണ്ട്. അവർക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു. എന്നാൽ പിണറായിക്ക് നിലപാടില്ലാതെയായെന്നും കെ ആർ സുഭാഷ് കുറ്റപ്പെടുത്തി.

Leave a Reply