
തിരുവനന്തപുരം: ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെഎസ്ആര്‍ടിസി ബസിൽ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം ജംഗ്ഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി.
ട്രെയിലറിന്‍റെ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നത് പോലീസിന് തലവേദനയായി. തുടര്‍ന്ന് ബ്ലോക്കില്‍ അകപ്പെട്ട മറ്റൊരു ട്രെയിലര്‍ വാഹനത്തിൻ്റെ ഡ്രൈവറെത്തിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിന്ന ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പോലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിൻ്റെ ഫലമായാണ് നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്.
വിമാനത്തിൻ്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലറിലുണ്ടായിരുന്ന വിമാനച്ചിറകുകള്‍ ഇടിച്ചുകയറുകയായിരുന്നു. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെഎസ്ആര്‍ടിസി ബസിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 30 വര്‍ഷം സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ എ 320 എന്ന വിമാനത്തിന്‍റെ ഭാഗങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. കലാവധി കഴിഞ്ഞതിനാല്‍ 2018 ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു.
നാല് വര്‍ഷത്തോളം എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്നു ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ലെന്നു കണ്ടതോടെ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ എഐ എന്‍ജിനിയറിങ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് ആണ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കിയത്. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം.