
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് 23 മുതൽ 25 വരെ സ്കൂളുകളിൽ പ്രവേശനം നേടാം. 35399 പേരാണ് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷിച്ചത്. ഇവർക്കായി 39411 സീറ്റുകളാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ബാക്കിയുള്ളത്. സംസ്ഥാനാടിസ്ഥാനത്തിൽ ആവശ്യത്തിന് സീറ്റുകളുണ്ടെങ്കിലും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ അപേക്ഷകർക്കനുസൃതമായി സീറ്റുകളില്ല. മലപ്പുറത്ത് 9563 അപേക്ഷകർക്കായി ഇനിയുള്ളത് 4023 സീറ്റുകളാണ്; 5540 സീറ്റുകളുടെ കുറവ്. കോഴിക്കോട് 4760 അപേക്ഷകർക്കായി ഇനിയുള്ളത് 2579 സീറ്റുകൾ. പാലക്കാട് 3857 അപേക്ഷകർക്കായി 2497 സീറ്റുകളുമാണ് ബാക്കിയുള്ളത്. കണ്ണൂരിൽ 233 സീറ്റുകളുടെയും കുറവുണ്ട്.
സീറ്റില്ലാത്ത ജില്ലകളിലേക്ക് താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ 23ന് തീരുമാനമെടുക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നത്.
23ന് ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മതിയായ സൗകര്യമുള്ള സർക്കാർ സ്കൂളുകളുടെ വിവരമടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ ഇതിനകം ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കുക.
എന്നാൽ, സീറ്റില്ലാത്തവരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് കഴിഞ്ഞ 19ന് രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറിന് അപേക്ഷിക്കാനുള്ള സമയം പൂർത്തിയായപ്പോൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക ബാച്ചുകളുടെ കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കാമായിരുന്നു. എന്നാൽ, തീരുമാനം വൈകിപ്പിച്ച് പുറത്തുനിൽക്കുന്ന വിദ്യാർഥികളെ ഓപൺ സ്കൂളിലേക്കും ഫീസടച്ച് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളിലേക്കും തള്ളിവിടാനാണ് സർക്കാർ നീക്കമെന്നും വിമർശനമുണ്ട്. ഇതിന്റെ ഭാഗമായാണ് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകും മുമ്പ് ഓപൺ സ്കൂൾ പ്രവേശനം ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്.