Spread the love

തിരുവനന്തപുരം: സിനിമാ നയരൂപീകരണത്തിനായി സ്വകാര്യ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി സാംസ്കാരിക വകുപ്പ്. ഇതിനായി ഒരുകോടി രൂപ അനുവദിച്ചു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസിയെയാണ് നയരൂപീകരണത്തിനായി ഏല്‍പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഓഗസ്റ്റ് 19നാണ് സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നത്. സിനിമാ നയരൂപീകരണത്തിന്റെയും കോൺക്ലേവ് നടത്തിപ്പിന്റെയും നോഡൽ ഏജൻസിയായി ചലച്ചിത്ര വികസന കോർപറേഷനുള്ളപ്പോഴാണ് സ്വകാര്യ കൺസൾട്ടൻസിക്ക് ചുമതല നൽകുന്നത്. വിവരശേഖരണത്തിനായി സെന്‍റര്‍ ഫോർ പബ്ലിക് റിസർച്ച് എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ അനുവദിച്ചുവെന്നാണ് ഉത്തരവിലുള്ളത്. സാംസ്കാരിക വകുപ്പിനായി മുൻപും പ്രൊജക്ടുകൾ ഏറ്റെടുത്തിട്ടുള്ള സ്ഥാപനമാണിത്.

സിനിമാ കോൺക്ലേവിലെ ചർച്ചകൾക്ക് ശേഷം നയരൂപീകരണത്തിലേക്ക് കടക്കുമെന്നാണ് സാംസ്കാരിക വകുപ്പിൻ്റെ വിശദീകരണം. കോൺക്ലേവിൽ ചർച്ച ചെയ്യാനുള്ള അടിസ്ഥാന വിവരശേഖരണമാണ് കൺസൾട്ടൻസിയുടെ ചുമതല. പ്രാഥമിക ഘട്ടത്തിലിരിക്കുന്ന നയരൂപീകരണത്തിനാണ് സ്വകാര്യ കൺസൾട്ടൻസിക്ക് സർക്കാർ പണം അനുവദിക്കുന്നത്.

Leave a Reply