സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി നിർമാതാവ് രംഗത്ത്. ‘നമുക്ക് കോടതിയിൽ കാണാം’, എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് നിർമാതാവ് ഹസീബ് മലബാറിന്റെ ആരോപണം. സിനിമ മുടങ്ങുമോയെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ്.
ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാൻ ഏൽപിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാൽ- മൂന്നുമണി ആയപ്പോൾ കോൾ വന്നു. വലിക്കാൻ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോൾ കിട്ടാൻ മാർഗമില്ല എന്നൊക്കെ പറഞ്ഞു. ഞാൻ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷൻ. രാത്രി മൂന്നുമണി ആയപ്പോൾ എനിക്ക് കോൾ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നിൽക്കുന്നെ എന്ന് പറഞ്ഞു. പ്രശ്നം എന്താണെന്നുവെച്ചാൽ, രാവിലെ ഇവൻ ലൊക്കേഷനിൽ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കിൽ ഈ സാധനംവേണം’, നിർമാതാവ് പറഞ്ഞു
‘പിന്നെ, ഈ സാധനം ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇതുതന്നെയായിരുന്നു പണി. കാരവനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം എന്ന രീതിയിൽ തന്നെയാണ് നിൽക്കുന്നത്. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പോലീസ് നടപടിയിലേക്ക് പോയാൽ, അവർ വന്നാൽ ആ സ്പോട്ടിൽവെച്ച് കണ്ടാൽ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീർത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത്. അല്ലാതെ നമ്മൾ അതിന്റെ പിന്നാലെ പോയാൽ കാശ് വെള്ളത്തിൽ ആയിപ്പോവില്ലേ. അവന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസർമാർ ഇപ്പോഴും അവന്റെ പുറകേ പോയി നിൽക്കുന്നുണ്ട്, ഡേറ്റും ചോദിച്ച് അഡ്വാൻസും കൊടുക്കാൻ’, ഹസീബ് കൂട്ടിച്ചേർത്തു