Spread the love
ഖത്തറിന്റെ പുതിയ യാത്രാനയം: ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യത

ദോഹ: ലോകത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഖത്തറിന്റെ പുതിയ യാത്രാ നയങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്വാറന്റൈന്‍ ചാര്‍ജുകള്‍ ഇനിയും കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളെക്കൂടി ചേര്‍ത്ത് എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയതോടെ ക്വാറന്റൈന് ഡിമാന്റ് വര്‍ധിക്കുകയും നിരക്കുകള്‍ കൂടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ട്രാവല്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ 15 രാജ്യങ്ങളില്‍ വരുന്ന വാക്സിനെടുത്തവര്‍ക്ക് രണ്ട് ദിവസവും അല്ലാത്തവര്‍ക്ക് ഏഴു ദിവസവും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും. 

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്നലെ വൈകിട്ടാണ് പൊതുജനാരോഗ്യ മന്ത്രാലയം എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 15 ആക്കി ഉയര്‍ത്തിയത്.

ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍.

പുതിയ തീരുമാനം ഡിസ്‌കവര്‍ ഖത്തറില്‍ ഉടന്‍ പ്രതിഫലിക്കും. അതിനാല്‍ വരും ദിവസങ്ങളില്‍ ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം ബുക്ക് ചെയ്യുന്നതാണ് അഭികാമ്യമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, ഖത്തറില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി നിത്യവും ആയിരക്കണക്കിനാളുകളാണ് ദോഹയിലെത്തുന്നത്. 

യാത്രാ നയവും വിസ നടപടികളും ഉദാരമാക്കിയതും അറബ് കപ്പ്, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ള വിവിധ പരിപാടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയതുമൊക്കെയാകാം ക്വാറന്റൈന്‍ നിരക്കുകള്‍ കുത്തനെ കൂടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. 

ഇതിനിടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഉണര്‍വ് സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

ഡിസ്‌കവര്‍ ഖത്തറിന്റെ സൈറ്റനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധമായ രണ്ട് ദിവസത്ത ക്വാറന്റൈന് ഒരാള്‍ക്ക് 1000 റിയാലിന് മുകളിലാണ് ചാര്‍ജ്.

വീട്ടുജോലിക്കാര്‍, കുറഞ്ഞ വരുമാനക്കാരായ കമ്പനി ജീവനക്കാര്‍ മുതലായവര്‍ക്കുള്ള മെകൈനിസില്‍ ഡിസംബര്‍ 12 വരെ ബുക്കിംഗ് പോലും ലഭ്യമല്ല. വിമാനടിക്കറ്റുകളുടെ നിരക്കും ഡിസംബറില്‍ ഉയരുന്നതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായേക്കും.

Leave a Reply