Spread the love

കൊൽക്കത്ത∙ റേഷന്‍ വിതരണ അഴിമതിക്കേസില്‍ എടുത്ത നടപടികളുടെ റിപ്പോര്‍ട്ട് തേടി ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിശദീകരണം നല്‍കണമെന്ന് ഗവർണർ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടാണ് സി.വി ആനന്ദബോസ് വിശദീകരണം തേടിയത്.

സംസ്ഥാന പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ വീഴ്ചയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കർശനമായ നിലപാടിലേക്കു ഗവർണർ നീങ്ങുന്നത്. ഷാജഹാൻ ഷെയ്ഖ് രാജ്യംവിട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്കു പിന്നിൽ ആരാണെന്നു കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗവർണർ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും തുടർനടപടികൾ നിയമ വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഗവർണർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഷാജഹാന്‍ ഷെയ്ഖിന് പൊലീസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് രാജ്‌ഭവന്‍, അറസ്റ്റ് ആവശ്യപ്പെട്ട് അസാധാരണ പ്രസ്താവന ഇറക്കിയത്. ഗവര്‍ണര്‍ സി.വി.ആനന്ദബോസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. ഷാജഹാന്‍ ഷെയ്ഖ് ബംഗ്ലദേശിലേക്ക് കടന്നതായും ഇയാള്‍ക്ക് ഭീകരബന്ധമുണ്ടെന്നു പരാതി കിട്ടിയെന്നുമാണ് രാജ്ഭവന്‍റെ ആരോപണം. അതേസമയം, ഗവര്‍ണര്‍ സമാന്തരഭരണം നടത്തേണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

Leave a Reply