വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.
നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആർഎംഎസ് (ഏവിയേഷൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സിസ്റ്റത്തിൽ നിന്ന് സിഎഇ ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്‍റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്
കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങൾ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കൽ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ പ്രവർത്തനപരമായ വീഴ്ചകൾക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികളില്ലാത്തത് പ്രത്യേക ആശങ്കയുണ്ടാക്കുന്നതാണെന്ന് ജൂൺ 20ലെ ഉത്തരവിൽ പറയുന്നു







