Spread the love
പ്രീതിയുടേത് കൊലപാതകമെന്നു ബന്ധുക്കൾ; തെളിവായി ചിത്രങ്ങളും വാട്സാപ്പ് സന്ദേശവും

പുണെയിെല ഭർതൃവീട്ടിൽ മലയാളി യുവതി പ്രീതിയുടെ മരണം സ്ത്രീധനത്തിന്റെ പേരിലുളള കൊലപാതകമെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. എണ്‍പത്തിയഞ്ചു ലക്ഷം രൂപയും 120 പവന്‍ സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പ്രീതിയുടെ അച്ഛന്‍ പറഞ്ഞു. മൃതദേഹം പൂണെയില്‍ നിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

വിസ്മയകേസിന് സമാനമാണ് പ്രീതിയുടെ മരണവും. പൂണെ ഭോസരി പ്രാധികിരൺ സ്പൈൻ റോഡിലെ റിച്ച്‌വു‍ഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടില്‍ ബുധന്‍ രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമെന്ന് പ്രീതിയുടെ അച്ഛന്‍ മധുസൂദനൻപിള്ള പറയുന്നു. പ്രീതിയുടെ ഭര്‍ത്താവ് അഖിലും അഖിലിന്റെ അമ്മ സുധയ്ക്കെതിരെയുമാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയപീ‍ഡനമാണ് മകള്‍ അനുഭവിച്ചത്. പല ഘട്ടങ്ങളിലായി എണ്‍പത്തിയഞ്ചു ലക്ഷം രൂപയും നൂറ്റിയിരുപത് പവന്‍ സ്വര്‍ണവും നല്‍കിയെന്ന് അച്ഛന്റെ വാക്കുകള്‍.

പ്രീതിക്ക് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വാട്സ്്ആപ്പ് സന്ദേശങ്ങളും കേസില്‍ തെളിവാണ്. പ്രീതിയുടെ സുഹൃത്താണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയത്. പ്രീതിയുടെ മാതാപിതാക്കള്‍ ഭോസരി പൊലീസില്‍ നല്‍കിയ പരാതിയില്‍ അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015 ലായിരുന്നു. മൃതദേഹം പൂണെയില്‍ നിന്ന് മധുസൂദനൻപിള്ളയുടെ കുടുംബവീടായ വാളകം പൊടിയാട്ടുവിളയിലെത്തിച്ച് സംസ്കരിച്ചു.

Leave a Reply