Spread the love

റിയാദ്: ലോകത്തിലെ ആദ്യ ലാഭരഹിത നഗരം (നോണ്‍ പ്രോഫിറ്റ് സിറ്റി) റിയാദില്‍ സ്ഥാപിക്കുമെന്ന് സൗദി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. റിയാദിലെ വാദി ഹനീഫക്കടുത്ത് ഹയ്യ് ഇര്‍ഖയില്‍ സ്ഥാപിക്കുന്ന ഈ ലാഭ രഹിത നഗരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരിക്കും. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള മിസ്‌ക് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കീഴിലാണ് പുതു രീതിയിലുള്ള നഗരം സ്ഥാപിക്കുക. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നോണ്‍ പ്രോഫിറ്റ് സിറ്റി എന്ന പേരിലായിരിക്കും ഇതറിയപ്പെടുക.

3.4 ചതുരശ്ര കിലോമീറ്ററില്‍ സ്ഥാപിക്കുന്ന സിറ്റിയില്‍ 44 ശതമാനം പ്രദേശങ്ങളും തുറന്ന ഹരിത ഇടങ്ങളായിരിക്കും. ഇക്കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയാവാനാണ് പുതിയ സംരംഭത്തിലൂടെ സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയ്ക്ക് വളരാനും വികസിക്കാനുമുള്ള സര്‍വ സന്നാഹങ്ങളും സംവിധാനങ്ങളും ഇവിടെ ഒരുക്കും. യുവജനങ്ങള്‍ക്കും സന്നദ്ധ സംഘങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും തുറന്ന അവസരങ്ങളും പരിശീലന പരിപാടികളൊരുക്കുന്ന ഈ നഗരം, ശാസ്ത്രവും സാങ്കേതിക വിദ്യയും പഠനങ്ങളുമടക്കം അക്കാദമിക ചര്‍ച്ചകള്‍ക്കും മറ്റുമുള്ള സ്ഥിരം വേദിയാകും.

ഓപ്പണ്‍ തിയറ്ററടക്കം മേഖലയുടെ നാല്‍പ്പത്തിനാല് ശതമാനവും തുറന്ന ഇടങ്ങളായിരിക്കും. യുവജനങ്ങള്‍, സന്നദ്ധ വിഭാഗം, അന്തര്‍ദേശീയ സംഘടനകള്‍ എന്നിവര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം. അക്കാദമികള്‍, കോളേജുകള്‍, മിസ്‌ക് സ്‌കൂള്‍, സമ്മേളന വേദി, ശാസ്ത്ര മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലയില്‍ സംവേദനങ്ങള്‍ക്കും പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമുള്ള അവസരങ്ങളും നഗരത്തില്‍ സ്ഥാപിക്കും. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഗാലറി, പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററുകള്‍, കളിസ്ഥലം, പാചക സ്ഥാപനം, പാര്‍പ്പിട സമുച്ചയം എന്നിവയും ഇതില്‍ ഇതില്‍ ഉള്‍പ്പെടും. രാജ്യത്തിലെയും ലോകത്തിലെയും യുവാക്കളുടെ ഭാവി മാറ്റിമറിക്കാന്‍ പര്യാപ്തമായിരിക്കും പുതിയ സംരംഭമെന്നും സൗദി കിരീടാവകാശി അറിയിച്ചു.

Leave a Reply