Spread the love

ചെന്നൈ∙ തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. ദലിത് യുവാവിനെ പ്രണയിച്ചതിന് തഞ്ചാവൂരിൽ പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും കൂടി കൊലപ്പെടുത്തി. നവീൻ(19) എന്ന യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് ഐശ്വര്യ(19)യെ പിതാവും ബന്ധുക്കളും ചേർന്ന് കൊല ചെയ്തത്. സംഭവത്തിൽ നവീന്റെ പരാതിയിൽ ഐശ്വര്യയുടെ പിതാവ് പെരുമാൾ, ബന്ധുക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജനുവരി 3നാണ് ഐശ്വര്യയെ കൊലപ്പെടുത്തി മ‍ൃതദേഹം സംസ്കരിച്ചത്.

തിരുപ്പൂർ അവരപാളയത്തെ ഒരു വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് നവീനും ഐശ്വര്യയും ജോലി ചെയ്തിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിഞ്ഞെന്നുമാണ് (എന്നാൽ നവീന് വിവാഹപ്രായം ആകാത്തതിനാൽ നിയമപരമായി വിവാഹം സാധ്യമാകില്ല) നവീൻ കൊടുത്ത പരാതിയിൽ പറയുന്നത്. അവരപാളയത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം കഴിഞ്ഞത്. ഇതറിഞ്ഞ ഐശ്വര്യയുടെ പിതാവ് തങ്ങളെ വേർപെടുത്താനായി അവിടേക്ക് വരുന്ന വിവരം അറിഞ്ഞെന്നും അതിനാൽ ജനുവരി ഒന്നിനു തന്നെ വീരപാണ്ടി എന്ന സ്ഥലത്തേക്കു പോയി ഒരു വാടകവീട്ടിൽ താമസമാക്കിയെന്നും നവീൻ അറിയിച്ചു.

തുടർന്ന് മകളെ കാണാനില്ലെന്നു കാട്ടി പെരുമാൾ പൊലീസിൽ പരാതി കൊടുത്തു. ജനുവരി രണ്ടിന് പൊലീസ് ഇരുവരും താമസിച്ച സ്ഥലത്ത് എത്തുകയും ഐശ്വര്യയെ കൂട്ടിക്കൊണ്ടു പോയി പിതാവിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് ഐശ്വര്യയെ പിതാവും ബന്ധുക്കളും ചേർന്ന് കൊന്ന വിവരം സുഹൃത്തുക്കൾ വഴി അറിഞ്ഞതെന്നും നവീൻ പരാതിയിൽ വ്യക്തമാക്കി. ഐശ്വര്യയുടെ പിതാവിനും ബന്ധുക്കൾക്കുമായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply