
നികുതി അടക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ആര്‍ ടി ഒ കസ്റ്റഡിയിൽ. ബസ്സിന് ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി. നികുതിയും പിഴയും ഉള്‍പ്പെടെ നാല്‍പ്പതിനായിരം രൂപയാണ് ഇന്‍ഡിഗോ അടക്കാനുള്ളത്. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തുത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇന്‍ഡിഗോക്കെതിരെ ജയരാജനും മുഖ്യമന്ത്രിയും രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ ബസ്സിനെതിരെ ആര്‍ ടി ഒ നടപടിയുണ്ടായിരിക്കുന്നത്.