Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

സ്വാഭാവിക റബറിനു വിലയിടഞ്ഞ സാഹചര്യത്തിലാണു സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിനു 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണു ബജറ്റിൽ പ്രഖ്യാപിച്ചത്‌. അതു നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌.

രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചയ്‌ക്കു കാരണമാകുന്ന നയസമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ റബർ കർഷകർക്ക്‌ ഉൽപാദന ബോണസായി 24.48 കോടി രൂപകൂടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇതോടെ റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും.

Leave a Reply