
മോസ്കോ/കിയവ്: ആഴ്ചകൾ നീണ്ട വാക്പോരിനും അനിശ്ചിതത്വത്തിനും ഒടുവിൽ യുക്രെയ്നെതിരെ യുദ്ധം തുടങ്ങി റഷ്യ. സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.
യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് റഷ്യ നിർദേശം നൽകി. ഇടപെടാൻ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ പുടിൻ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്‍റ് പുടിന് അനുമതി നൽകിയിരുന്നു.