Spread the love

ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ അടുത്ത ബന്ധു സന്ധ്യയുടെ മരണത്തിനു പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൻറെ അടുത്ത ബന്ധു കൊവിഡ് ബാധിതയായിരുന്നു എങ്കിലും സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്നു ആവർത്തിച്ച സംവിധായകൻ സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ ചോദിച്ചവർക്ക് തക്കതായ മറുപടി നൽകുകയാണ്.

തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നും വന്നവരാണ്‌ ഞങ്ങൾ. എങ്ങനെ പിന്നെ ഞാൻ ഇതുവരെ എത്തി എന്ന് ചോദിച്ചാൽ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അൽപബുദ്ധികളായ ചിലർ അങ്ങനെ പറയുന്നത് മനസിലാക്കാൻ കഴിയും. ജീവിച്ചിരുന്നപ്പോൾ എന്തുചെയ്തെന്നും മരിച്ചപ്പോൾ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല.

മരിച്ചവളുടെ ബന്ധുക്കൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്ത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. ആ ചോദ്യം ചോദിച്ചവരിൽ നിങ്ങളാരെങ്കിലും ഉണ്ടെങ്കിൽ സുഹൃത്തേ, നിങ്ങൾ തിരുത്താൻ സമയമായിട്ടുണ്ട് എന്ന് മനസിലാക്കണം. ബന്ധുക്കളില്ലാത്തവരെയും ചോദിക്കാൻ ആരുമില്ലാത്തവരെയുമാണ്‌ പണവും സ്വാധീനവും അധികാരവും ആവോളമുള്ളവർ എന്നും ലക്ഷ്യമിടുന്നത്. ചോദിക്കാൻ വരുന്ന ബന്ധുക്കളെ എങ്ങനെ കാണേണ്ട രീതിയിൽ കാണണമെന്നും അവർക്കറിയാം. അതിനു പണമെങ്കിൽ പണം ഭീഷണിയെങ്കിൽ ഭീഷണി.

സന്ധ്യയുടെ ജീവിതത്തിൽ നടന്ന ദൌർഭാഗ്യകരമായ ഒരു സംഭവമാണ്‌ അവളുടെ മരണം വരെ ഞാൻ അറിയാതെ പോയിരുന്ന അവയവക്കച്ചവടം. അവൾ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തെങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത്? എന്ന് ചോദിക്കുന്നവരിൽ സുഹൃത്തായ ഒരു പത്രപ്രവർത്തകനും കവിയുമുണ്ട് എന്നത് എന്നെ കൂടുതൽ അമ്ബരപ്പിച്ചു. തനിക്ക് സങ്കൽപിക്കാൻ കഴിയാത്ത അളവിലുള്ള ഒരു തുക പറഞ്ഞുകേൾക്കുമ്ബോൾ വരും വരായ്കകൾ ചിന്തിക്കാതെ കരളെങ്കിൽ കരൾ വൃക്കയെങ്കിൽ വൃക്ക എന്ന് എടുത്തു ചാടുന്ന പാവം പിടിച്ച മനുഷ്യരുടെ പ്രതിനിധിയായിരുന്നു അവൾ.

ഉള്ളവന്‌ വിലയില്ലാത്തതും ഇല്ലാത്തവന്‌ സങ്കൽപാതീതമായ വിലയുള്ളതുമായ വസ്തുവാണ്‌ പണം. പണം കൊടുത്ത് ബ്രോയിലർ ചിക്കൻറെ കരളും കാലിൻറെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവൻറെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാൻ പണമുള്ളവർക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടിൽ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്. പണം കാണിച്ച്‌ പ്രലോഭിപ്പിച്ചോ മറ്റേതെങ്കിലും രീതിയിൽ വഞ്ചിച്ചോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കൃത്യമായ ധാരണയില്ലാതെ ആളുകളെ ചാടിക്കാതിരിക്കാനാണത്. അതിലൊന്നാണ്‌ അവയവ ദാനം ചെയ്യാൻ തയ്യാറെന്ന് മുന്നോട്ട് വരുന്ന ആളുകളുടെ സ്ഥലത്തെ പോലീസ് സ്റ്റേഷൻ മുഖാന്തിരം കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തിരിക്കണം എന്നുള്ള വ്യവസ്ഥ. സന്ധ്യയുടെ കാര്യത്തിൽ അത്തരം ഒരു അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നതാണ്‌ ഏറ്റവും ആദ്യത്തെ ക്രമക്കേട്. സ്ത്രീകളാണ്‌ ദാതാവ് എങ്കിൽ അക്കാര്യത്തിൽ കൂടുതൽ കഠിനമാണ്‌ നിയമം. പക്ഷേ ചോദിക്കാൻ ആരുമില്ലാത്തവരുടെ കാര്യത്തിൽ എത്ര കഠിനമായ നിയമവും വളയും.

ഇന്ന് സുഹൃത്തായ Niranjan TG യുടെ ഒരു പോസ്റ്റ് വായിച്ചു കരൾ മാറ്റ ശസ്ത്രക്രിയ കാത്തുകിടന്നിരുന്ന തൻറെ ഉറ്റ സുഹൃത്ത് മാനസ മോഹൻറെ മരണവും സ്വന്തം ഇഷ്ടപ്രകാരം കരൾ പകുത്തുകൊടുത്ത സന്ധ്യയുടെ മരണവും കൂട്ടിച്ചേർത്ത് വെച്ചുകൊണ്ടാണ്‌ ആ പോസ്റ്റ്. എങ്ങനെയാണ്‌ നമ്മുടെ നാട്ടിലെ നിരാലംബരായ സ്ത്രീകൾക്ക്, അശരണർക്ക് സ്വന്തം ഇഷ്ടമുണ്ടാകുന്നത്? കന്നുകാലികൾക്ക് സ്വന്തം പാലും ഇറച്ചിയും എന്ത് ചെയ്യണമെന്ന് സ്വന്തം ഇഷ്ടം ഉണ്ടാകുന്നതിനെക്കാൾ കഷ്ടമാണ് പാവങ്ങളുടെ അവസ്ഥ. ഈ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്‌ പഴുതുകളില്ലാത്ത നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. എന്നാൽ പണത്തിനു മുകളിൽ പരുന്തും പറക്കാത്ത നാട്ടിൽ റിപ്പോർട്ടുകൾ മുങ്ങും.

പാവങ്ങളുടെ കരളും കിഡ്നിയും പാൻക്രിയാസുമൊക്കെ ഇറച്ചിക്കഷണങ്ങൾ പോലെ പണമുള്ളവർ കൈക്കലാക്കും. അത് മഹത്തായ അവയവ ദാനമെന്ന് വാഴ്ത്തപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എന്ന് പറയുന്നതിനുമുൻപ് പണത്തോടുള്ള നിവൃത്തികേടുകൊണ്ടുള്ള ഇഷ്ടമല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവൾ പണം വാങ്ങി വിറ്റാൽ നിനക്കതിലെന്ത് എന്ന വരട്ട് ചോദ്യമുണ്ടാകും. (നിരഞ്ജൻ അങ്ങനെ ചോദിച്ചു എന്നല്ല. എന്റെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളിൽ വന്ന കമെന്റുകൾ ആണ് വിവക്ഷ)

എൻറെ അന്വേഷണങ്ങളിൽ നിന്ന് മനസിലാകുന്നത് സന്ധ്യ കരൾ കൊടുത്തയാൾ മൂന്നു മാസത്തിനുള്ളിൽ മരിച്ചെന്നാണ്‌. ‌പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങളാൽ രണ്ടു വർഷങ്ങൾക്കിപ്പുറം അവളും മരിച്ചു. അപ്പോൾ ഈ കൈമാറ്റം കൊണ്ട് തടിച്ചു കൊഴുത്തത് ആരാണെന്ന് ഞാൻ പറയാതെ നിങ്ങൾക്ക് മനസിലാവുമല്ലോ. അവർക്ക് സമൂഹത്തിൻറെ പൊതുബോധത്തെയും പൊലീസിനേയും ആരോഗ്യരക്ഷാ സംവിധാനങ്ങളെയും നിയമത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ കഴിയും. എനിക്കിപ്പോൾ മനസിലാകുന്നത് ഞാൻ നിൽക്കുന്നത് ഇരുട്ടു വായ് പിളർന്ന പോലെ ഒരു വലിയ ഗുഹാ മുഖത്താണ്‌ എന്നാണ്‌. ഉള്ളിലേക്ക് കയറിയാൽ തിരിച്ചിറങ്ങാൻ ആവുമോ എന്ന് തന്നെ അറിയില്ല.. കയറാൻ കാലു തരിച്ചാലും വേണ്ട എന്ന് എന്നെ ആശ്രയിച്ച്‌ ജീവിക്കുന്നവർ തിരികെ വിളിക്കുന്നു.

ഒന്നു ഞാൻ പറയാം. നാം വലിയ അപകടത്തിലേക്ക് പോവുകയാണ്‌. തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ നമ്മുടെ മൌനം നമ്മെ ആ ഇരുട്ടു നിറഞ്ഞ ഗുഹയിലേക്ക് ഇന്നല്ലെങ്കിൽ നാളെ കൊണ്ടുചെന്ന് തള്ളും. ഈ കേസെന്നല്ല ഇതുമായി ബന്ധപ്പെട്ട ഒരു കേസും തെളിയുമെന്ന് എനിക്ക് ഒരു തോന്നലുമില്ല. അവയവദാനം എന്ന മഹത്തായ കർമത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കേസുകൾ തെളിയിക്കാനുള്ള ശ്രമങ്ങളെപ്പോലും ഒതുക്കിത്തീർക്കാൻ അതിനു കഴിയും.

Leave a Reply